ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി
Sunday, April 6, 2025 11:18 AM IST
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷിനെതിരേ കൂടുതല്‍ വകുപ്പുകൾ ചുമത്തി. യുവതിയിൽനിന്ന് പണം തട്ടിയെടുത്തുവെന്ന കുറ്റമാണ് ചുമത്തിയത്.
നേരത്തെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ലൈംഗിക പീഡനത്തിന് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് നടപടി. അതേസമയം, സുകാന്തിനെതിരേ പോലീസ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യം കഴിഞ്ഞ ദിവസം ഐബിയെ അറിയിച്ചിരുന്നു. പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടായേക്കും.
അതേസമയം, സുകാന്ത് മുൻകൂർജാമ്യത്തിന് ഹൈക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നതായി സുകാന്ത് മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു.
തങ്ങൾ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കൾ യുവതിയുടെ വീട്ടിൽ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താൻ മാനസികമായി തകർന്ന നിലയിലാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സുകാന്ത് പറയുന്നു. യുവതിയുടെ മാതാപിതാക്കൾ തനിക്കെതിരെ പരാതി നൽകിയതായി അറിഞ്ഞു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്റെ വാദം.
എന്നാൽ സുകാന്തിന്റെ വാദങ്ങൾ പത്തനംതിട്ടയിലെ യുവതിയുടെ കുടുംബം തള്ളി. വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ യുവാവ്, മകളെ ചൂഷണം ചെയ്യുകയായിരുന്നു. മകൾ ഗർഭഛിദ്രം നടത്തിയതായി പോലീസിൽ നിന്ന് അറിഞ്ഞു.
2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭചിദ്രം. ഇതടക്കം ചൂഷണത്തിന്റെ തെളിവുകൾ പോലീസ് കൃത്യമായ കോടതിയിൽ ഹാജരാക്കുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പറഞ്ഞു.
മുൻകൂർ ജാമ്യ ഹർജിയിൽ വിശദമായ നടക്കേണ്ടതുണ്ട്. അടുത്ത ദിവസം പോലീസ് റിപ്പോർട്ട് ഹാജരാക്കും. യുവതിയുടെ കുടുംബവും പ്രത്യേകം അഭിഭാഷകനെ നിയോഗിക്കുമെന്നാണ് വിവരം.