എന്റെ പൊന്നോ എന്തൊരു പോക്ക്! പവന് 67,000 പിന്നിട്ട് ചരിത്രക്കുതിപ്പ്
Monday, March 31, 2025 11:15 AM IST
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. പവന് 47,000 രൂപയെന്ന പുത്തൻ നാഴികക്കല്ല് പിന്നിട്ടു. പവന് ഒറ്റയടിക്ക് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുതിച്ചുകയറിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 67,400 രൂപയിലും ഗ്രാമിന് 8,425 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവില ഗ്രാമിന് 55 രൂപ ഉയർന്ന് 6,910 രൂപയിലെത്തി.
ഇക്കഴിഞ്ഞ 29ന് കുറിച്ച ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമെന്ന റിക്കാർഡാണ് ഇന്ന് തകർത്തെറിഞ്ഞത്. 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റിക്കാര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്.
ബുധനാഴ്ച 80 രൂപയും വ്യാഴാഴ്ച 320 രൂപയും ഉയർന്ന സ്വർണവില വെള്ളിയാഴ്ച വീണ്ടും 66,000 കടക്കുകയായിരുന്നു. ശനിയാഴ്ച 160 രൂപ കൂടിയതോടെ, നാലു ദിവസം കൊണ്ട് 1,400 രൂപയുടെ വർധനയാണുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു സ്വര്‍ണവില. ഒരു മാസത്തിനിടെ ഏകദേശം 4000 രൂപയാണ് വര്‍ധിച്ചത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും പിന്നിടുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞവാരം ഔൺസിന് 3,086 ഡോളർ എന്ന റിക്കാർഡ് കുറിച്ച രാജ്യാന്തരവില, ഇന്ന് 3,100 ഡോളർ എന്ന നാഴികക്കല്ലിന് മുകളിലെത്തിച്ചു. ഒറ്റയടിക്ക് 25 ഡോളറിലധികം കുതിച്ച് 3,109.62 ഡോളർ വരെയാണ് എത്തിയത്.
അതേസമയം, വെള്ളി വില 112 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.