വഖഫ് നിയമഭേദഗതി ബിൽ: കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി
Sunday, March 30, 2025 12:32 PM IST
തിരുവനന്തപുരം: വഖഫ് നിയമഭേദഗതി ബില്ലിൽ കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. ഭരണഘടനാപരമായ സ്വത്തവകാശം എല്ലാവർക്കും ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. പ്രധാനമന്ത്രിയും ബിജെപിയും ഇതിനായി പ്രതിബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് വഖഫ് ബിൽ. ബിൽ ഒരു മതത്തിനും എതിരല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വഖഫ് നിയമഭേദഗതി ബിൽ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കുവരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെസിബിസിക്കുവേണ്ടി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ആവശ്യപ്പെട്ടിരുന്നു.
മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശംവച്ച് അനുഭവിച്ചുവന്ന ഭൂമിയിന്മേലുള്ള റവന്യു അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം.
മുനമ്പംകാർക്കു ഭൂമി വിറ്റ ഫാറൂഖ് കോളജുതന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കേ എതിര്‍വാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകള്‍ വഖഫ് നിയമത്തിലുള്ളത് ഭേദഗതി ചെയ്യാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണമെന്ന് കേരളത്തിലെ എംപിമാരോട് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ, വൈസ് പ്രസിഡന്റ് ബിഷപ് മാർ പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ് ഡോ. അലക്സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടിരുന്നു.