മഹാരാഷ്ട്രയിൽ ദത്ത്പുത്രിയെ കൊലപ്പെടുത്തി; ദമ്പതികൾ അറസ്റ്റിൽ
Friday, March 28, 2025 12:23 PM IST
മുംബൈ: മഹാരാഷ്ട്രയിൽ നാലുവയസുകാരിയായ ദത്ത് പുത്രിയെ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. ഛത്രപതി സംഭാജിനഗർ ജില്ലയിലെ സില്ലോഡിലാണ് സംഭവം.
ഫൗസിയ ഷെയ്ഖ് (27), ഭർത്താവ് ഫഹീം ഷെയ്ഖ് (35) എന്നിവരാണ് പിടിയിലായത്. ആറു മാസം പ്രായമുള്ളപ്പോഴാണ് ദമ്പതികൾ കുട്ടിയെ ദത്തെടുത്തത്. ബുധനാഴ്ച പുലർച്ചെ മൂന്നിന് കുട്ടിയെ സബ് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും കുട്ടി മരിച്ചു.
തുടർന്ന് കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ ഇവർ തിടുക്കുംകൂട്ടി. എന്നാൽ, കുട്ടിക്ക് അസുഖമോ ഒരുതരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളോ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികളിലൊരാൾ പോലീസിന് വിവരം നൽകി.
തുടർന്ന് പോലീസെത്തി സംസ്കാര ചടങ്ങുകൾ തടയുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ ശരീരത്തിൽ മുറിവുകളുള്ളതായി കണ്ടെത്തി.
ചോദ്യം ചെയ്യലിൽ കുട്ടിയെ തല്ലുമായിരുന്നുവെന്ന് ഫൗസിയ പോലീസിനോടു പറഞ്ഞു. തുടർന്ന് ദമ്പതികൾക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച വൈകുന്നേരം കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.