അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ചു
Friday, March 28, 2025 11:29 AM IST
കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരായ കേസിൽ തുടർനടപടി നിർത്തിവെച്ച് പോലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവച്ചത്.
2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകും.
ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പോലീസ് അറിയിച്ചു. മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം.
മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക്വച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന് പരാതിയില്‍ പറഞ്ഞിരുന്നത്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സ്വദേശിനിയായ രഹന ഫാത്തിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.