പൊതുനിരത്തുകളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥനകള്‍ നടത്തുന്നത് വിലക്കി മീററ്റ് പോലീസ്
Friday, March 28, 2025 11:23 AM IST
ലക്നോ: പൊതുനിരത്തുകളില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ഥനകള്‍ നടത്തുന്നത് വിലക്കി ഉത്തര്‍പ്രദേശിലെ മീററ്റ് പോലീസ്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.
നിയമലംഘകര്‍ക്കെതിരെ കേസെടുക്കല്‍, അറസ്റ്റ് ചെയ്യല്‍, പാസ്പോര്‍ട്ടുകളും ലൈസന്‍സുകളും റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മീററ്റ് എസ്പി ആയുഷ് വിക്രം സിംഗ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം നിരത്തുകളില്‍ പ്രാര്‍ഥനകള്‍ നടത്തിയതിന് 200 ഓളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷവും റോഡുകളില്‍ പ്രാർഥിക്കുന്നതായി കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്ന് എസ്പി പറഞ്ഞു.
പള്ളികള്‍, ഫൈസെ ആം ഇന്റര്‍ കോളജ് തുടങ്ങിയ നിയുക്ത സ്ഥലങ്ങളില്‍ ഈദ്ഗാഹുകളും പ്രാര്‍ഥനകളും നടത്തണം. പൊതുനിരത്തുകളില്‍ തടസങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡ്രോണുകള്‍ ഉപയോഗിച്ചും വീഡിയോ ചിത്രീകരണം വഴിയും പ്രധാന മേഖലകളില്‍ നിരീക്ഷണം നടത്തും. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി), റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഎഫ്) തുടങ്ങിയ സേനകളെ വിന്യസിച്ചുകൊണ്ട് പോലീസ് വിപുലമായ സുരക്ഷാ പദ്ധതികളും തയാറാക്കിയിട്ടുണ്ട്.
മുന്‍കൂര്‍ അനുമതിയില്ലാതെ പൊതു ഇടങ്ങളില്‍ ഒരു മതപരമായ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, മീററ്റ് പോലീസിന്റെ നിര്‍ദേശത്തിനെതിരെ എന്‍ഡിഎ സഖ്യകക്ഷയും കേന്ദ്ര മന്ത്രിയുമായ ജയന്ത് ചൗധരി നിശിത വിമര്‍ശനം നടത്തി.