ജി. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു
Thursday, March 27, 2025 9:41 PM IST
അന്പലപ്പുഴ: സിപിഎമ്മിന്റെ മുതിർന്ന നേതാവ് ജി. സുധാകരൻ വീണ്ടും അങ്കത്തിനിറങ്ങുമോ? വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻമന്ത്രി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്.
പാർട്ടിയിൽ സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന സുധാകരൻ ഇപ്പോൾ ബ്രാഞ്ചിലാണ് പ്രവർത്തിക്കുന്നത്. ഇടക്കാലത്ത് വിശ്രമത്തിലായിരുന്ന അദ്ദേഹം വീണ്ടും സജീവമായതോടെ വിവാദങ്ങളിലും ഇടം നേടിയിരിക്കുകയാണ്. കെപിസിസി വേദിയിൽ സുധാകരന്റെ സാന്നിധ്യമായിരുന്നു അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ച സംഭവം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യമായ സുധാകരൻ പല വേദികളിലും പരോക്ഷമായി സർക്കാരിനെയും പാർട്ടിയെയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. സുധാകരന്റെ പല പ്രതികരണങ്ങളും പാർട്ടിയേയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
എന്നാൽ, ഇതൊന്നും വകവയ്ക്കാതെ സുധാകരൻ പല വിഷയങ്ങളിലും തന്റെ നിലപാടുകൾ പച്ചയായി പറയുകയാണ്. കഴിഞ്ഞ ദിവസം പെൻഷൻ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരേയും സുധാകരൻ തുറന്നടിച്ചിരുന്നു.
അമ്പലപ്പുഴ ഏരിയാ സമ്മേളനം തന്റെ വീടിന് തൊട്ടരികിൽ നടന്നിട്ടും ക്ഷണിക്കാതിരുന്ന പാർട്ടി നേതൃത്വത്തോട് സുധാകരന് ഇപ്പോഴും കടുത്ത അതൃപ്തിയാണുള്ളത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും മികച്ച മന്ത്രിയെന്ന് പ്രതിപക്ഷം പോലും അംഗീകരിച്ച സുധാകരനും മറ്റ് ചില മുതിർന്ന നേതാക്കൾക്കും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും അവസരം നൽകിയിരുന്നില്ല.
ഈ സമ്മേളന കാലയളവിൽ എല്ലാ നേതാക്കൾക്കും പ്രായപരിധി ഏർപ്പെടുത്തിയപ്പോഴും പിണറായി വിജയന് ഇത് ബാധകമാക്കിയില്ല. ഇതിലും സുധാകരൻ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് വേദിയിൽ സുധാകരൻ പങ്കെടുത്തത്.
നിലവിലെ സാഹചര്യത്തിൽ സുധാകരൻ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുമോ എന്ന ചോദ്യമാണ് ഏവരും ഉയർത്തുന്നത്. അതിനിടെ കോൺഗ്രസ് സ്വതന്ത്രനായി സുധാകരൻ മത്സരിക്കുമെന്ന പ്രചരണവും ഉയർന്നിട്ടുണ്ട്.
മൂന്നു തവണ തുടർച്ചയായി അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച സുധാകരൻ ഇത്തവണ അങ്കത്തിനിറങ്ങിയാൽ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് സുധാകരൻ അനുകൂലികളുട അവകാശവാദം. സുധാകരൻ സ്വതന്ത്രനായി കളത്തിലിറങ്ങിയാൽ പിന്തുണ കൊടുക്കാനാണ് കോൺഗ്രസ് നീക്കം.