ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ
Wednesday, March 26, 2025 7:28 PM IST
തിരുവനന്തപുരം: ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങൾ പുതുക്കി സംസ്ഥാന സർക്കാർ. സര്‍വീസിലിരിക്കെ മരിക്കുമ്പോൾ 13 വയസ് തികഞ്ഞ മക്കൾക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ.
സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസിൽ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നതുമാണ് പുതിയ വ്യവസ്ഥകൾ.
പതിമൂന്ന് വയസ് പ്രായപരിധി വെക്കുന്നതിൽ സര്‍വ്വീസ് സംഘടനകൾ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അത് മന്ത്രിസഭാ യോഗം കണക്കിലെടുത്തില്ല. ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസ ധനം അടക്കം നിര്‍ദ്ദേശങ്ങൾ ഉയര്‍ന്ന് വന്നെങ്കിലും അക്കാര്യവും പുതുക്കിയ മാനദണ്ഡങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.
പൊതുഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിച്ച് നൽകുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും.
ഏകീകൃത സോഫ്റ്റുവെയറില്‍ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും 18 വയസ്സു കഴിഞ്ഞാൽ മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണമെന്ന വ്യവസ്ഥയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.