ഡൽഹിയിൽ അമിത് ഷായെ കണ്ട് ബംഗാൾ ഗവർണർ; കൂടിക്കാഴ്ച അതിർത്തിഗ്രാമങ്ങൾ സന്ദർശിച്ച ശേഷം
Friday, March 21, 2025 1:39 PM IST
കോൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ബംഗാളിന്റെ തന്ത്രപ്രധാനമായ ഗ്രാമങ്ങൾ സന്ദർശിച്ച ശേഷമാണ് ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
മയക്കുമരുന്ന്, ആയുധങ്ങൾ, വ്യാജ കറൻസി, വന്യജീവി ഉൽപ്പന്നങ്ങൾ എന്നിവയുടെ കള്ളക്കടത്തും മനുഷ്യക്കടത്തും തീവ്രവാദപ്രവർത്തനങ്ങളും തടയുന്നതിന് അതിർത്തിഗ്രാമങ്ങളിൽ സായുധസേന, സർക്കാർ സംവിധാനങ്ങൾ, സാമൂഹിക സംഘടനകൾ എന്നിവ നടത്തുന്ന പ്രവർത്തനങ്ങളും ജനക്ഷേമപദ്ധതികളും നിരീക്ഷിക്കുകയായിരുന്നു ഗവർണറുടെ പ്രധാന സന്ദർശനോദ്ദേശ്യം. ഒപ്പം കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ചുള്ള അവബോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സന്ദർശനം പ്രയോജനപ്പെടുത്തി.
ജനുവരി ആദ്യവാരം നോർത്ത് 24 പർഗാനാസ് ജില്ലയിൽ സുന്ദർബൻ മേഖലയിലെ ബാങ്ക്രയും രണ്ടാം വാരം പൂർബ ബർദ്ധമാനിൽ ഔസ്ഗ്രാമിലെ സഖഡംഗ എന്ന ഗോത്ര പ്രദേശവും ഡോ ആനന്ദബോസ് സന്ദർശിച്ചു. നേപ്പാൾ, ഭൂട്ടാൻ അതിർത്തിമേഖലകളിലായിരുന്നു മാർച്ച് ആദ്യവാരത്തിലെ പര്യടനം.
ബിഎസ്എഫിന്റെ ഫ്ലോട്ടിംഗ് ബോർഡർ ഔട്ട്പോസ്റ്റുകൾ, ഭൂട്ടാൻ അതിർത്തിയിൽ അലിയ്പുര്ദ്വാര് ജില്ലയിലെ ടോട്ടോപാരാ ആദിവാസി ഗ്രാമം, കിഴക്കൻ നേപ്പാളിലേക്കുള്ള പ്രവേശന കവാടമായ പാണിടാങ്കി ഔട്ട്പോസ്റ്റിന് കീഴിലെ പഴയ മേച്ചി പാലം, ചെക്ക്പോസ്റ്റ്, ഗോർസിംഗ് ബസ്ടി അതിർത്തി ഔട്ട്പോസ്റ്റ്, സശസ്ത്ര സീമാ ബലിന്റെ സിലിഗുരി ഫ്രണ്ടിയർ ബറ്റാലിയന്റെ പ്രവർത്തനമേഖല, ഝാഡ്ഗ്രാം ജില്ലയിൽ ഗോവിന്ദപുരിലെ ഗോത്രവർഗപ്രദേശം എന്നിവ നിരീക്ഷിച്ച ഗവർണർ സേനാമേധാവികൾ, ഗ്രാമവാസികൾ, ജനപ്രതിനിധികൾ, വിദ്യാർഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി നിർണായക വിവരങ്ങൾ ശേഖരിച്ചു.
സിലിഗുരി ഇടനാഴിയിൽ സശസ്ത്ര സീമാ ബലിന്റെ നേതൃത്വത്തിൽ നടക്കുന്ന സുരക്ഷാ- ജാഗ്രതാ പ്രവർത്തനങ്ങളും ഗവർണർ വിലയിരുത്തി. അതിർത്തി ഗ്രാമസമ്പർക്ക പരിപാടികളുടെ പുരോഗതിയും ഫലങ്ങളും നിരീക്ഷിക്കുന്നതിനായി രാജ്ഭവനിൽ ഒരു "അമർ ഗ്രാം ആക്ടിവിറ്റീസ് മോണിറ്ററിംഗ് സെൽ" സ്ഥാപിച്ചിട്ടുണ്ട്.