വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാനെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചു
Tuesday, March 18, 2025 10:09 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ ഇയാളുടെ പേരുമലയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. പെണ്‍സുഹൃത്ത് ഫര്‍സാനയേയും അനുജന് അഫ്സാനെയും കൊലപ്പെടുത്തിയ കേസിലാണ് നിലവില്‍ തെളിവെടുപ്പ് നടക്കുന്നത്.
അഫാന്റെ വീട്ടില്‍വച്ച് തന്നെയാണ് ഇരുവരെയും പ്രതി കൊലപ്പെടുത്തിയത്. സ്വര്‍ണം പണയം വച്ച കടയിലും കൊലയ്ക്കുപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും ഇയാളെ ഇന്ന് തെളിവെടുപ്പിനെത്തിക്കും.
മൂന്ന് ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി അഫാനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. നേരത്തെ പാങ്ങോട്, കിളിമാനൂർ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.
ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്.