കൊല്ലത്തെ വിദ്യാർഥിയുടെ കൊലപാതകം; പ്രതി എത്തിയത് രണ്ട് കുപ്പി പെട്രോളുമായി
Monday, March 17, 2025 10:56 PM IST
കൊല്ലം: ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസിനെ പ്രതി കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. പ്രതി തേജസ് രാജു രണ്ട് കുപ്പി പെട്രോളും കത്തിയുമായിട്ടാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരം 6.48 ഓടെയാണ് വെളുത്ത വാഗൺ ആർ കാറിൽ ഫെബിന്റെ വീട്ടിൽ തേജസ് എത്തിയത്. കൈയിൽ കത്തി കരുതിയിരുന്ന തേജസ് ബുർഖ ധരിച്ച ശേഷം വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഫെബിന്റെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കാനാണ് പ്രതി ആദ്യം ശ്രമിച്ചതെന്നു നാട്ടുകാർ പറയുന്നു.
എന്നാൽ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേയ്ക്കു ഇറങ്ങിയതോടെ പദ്ധതി മാറി. കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫെബിനെ നെഞ്ചിൽ കുത്തിവീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിനും അക്രമണത്തിൽ പരിക്കേറ്റു.
കൊലപാതകത്തിനു ശേഷം കത്തി ഉപേക്ഷിച്ച തേജസ് കാറിൽ കയറി പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. മൂന്നു കിലോമീറ്റർ അകലെ ചെമ്മാൻമുക്ക് റെയിൽവേ ഓവർബ്രിഡ്ജിനു താഴെ വാഹനം നിർത്തിയ തേജസ് കൈ ഞരമ്പ് മുറിച്ച ശേഷം ഇതുവഴി വന്ന ട്രെയിനിനു മുന്നിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.