കളമശേരിയിലെ ലഹരിവേട്ട; സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയെന്ന് മന്ത്രി ബിന്ദു
Friday, March 14, 2025 3:42 PM IST
തിരുവനന്തപുരം: കളമശേരിയിൽ കോളജ് ഹോസ്റ്റലിൽനിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയെന്ന് ഉന്നതവിദ്യാഭ്യാഭ്യാസമന്ത്രി ആർ.ബിന്ദു. ലഹരി പിടികൂടാൻ സഹായകമായത് ഇവിടുത്തെ വിദ്യാർഥികളും കോളജ് യൂണിയനും ചേർന്ന് രൂപീകരിച്ച സംഘടനയാണെന്നും മന്ത്രി പ്രതികരിച്ചു.
വി.ക്യാൻ എന്ന സംഘടനയ്ക്ക് ലഭിച്ച വിവരമാണ് വഴിത്തിരിവായത്. ഹോളി ആഘോഷിക്കാനെത്തിച്ച ലഹരിയാണ് പിടികൂടിയത്. വിദ്യാർഥികൾക്ക് സംഭവത്തിൽ പ്രതികരിക്കാനുള്ള ധൈര്യം ലഭിച്ചത് ആറുമാസമായി അവിടെ നടത്തുന്ന പ്രവർത്തനങ്ങളാണെന്നും മന്ത്രി പറഞ്ഞു.
എല്ലാ കാന്പസിലും ഇത്തരത്തിലുള്ള സോഴ്സുകൾ ഉണ്ടെങ്കിൽ അത് അറിയിക്കുന്നതിന് വിദ്യാർഥികൾക്ക് പിന്തുണ നൽകും. ലഹരിക്കെതിരെ ജനജാഗ്രത സദസുകൾ സംഘടിപ്പിക്കും. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ്പ്രത്യേക ക്യാമ്പയിന് തുടക്കം കുറിക്കുക.
സംസ്ഥാനത്തെ 3500 എൻഎസ്എസ് യൂണിറ്റിൽനിന്നുള്ള മൂന്നര ലക്ഷം സന്നദ്ധപ്രവർത്തകർ ഇതിന്റെ ഭാഗമാകും. മാർച്ച് 17 മുതൽ 25 വരെ ക്യാമ്പയിന്റെ ഒന്നാംഘട്ടം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.