ചാഞ്ചാടി വീണ്ടും കുതിച്ചുയർന്ന് സ്വർണം; സർവകാല റിക്കാർഡിന് തൊട്ടരികെ
Wednesday, March 12, 2025 12:04 PM IST
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടത്തിനൊടുവിൽ വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് ഇന്ന് വര്‍ധിച്ചിട്ടുള്ളത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8,065 രൂപയിലും പവന് 64,520 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 35 രൂപ ഉയർന്ന് 6,635 രൂപയിലെത്തി.
സംസ്ഥാനത്ത് ഒരുദിവസത്തെ ക്ഷീണത്തിനു ശേഷം ശനിയാഴ്ച സ്വർണവില വീണ്ടും കുതിച്ചുയർന്നിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. തിങ്കളാഴ്ച 80 രൂപയും വർധിച്ച ശേഷം ചൊവ്വാഴ്ച 240 താഴേക്കു പോകുകയായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും തിരിച്ചുകയറിയത്.
ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. ഈ റിക്കാർഡിലേക്ക് ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും അകലം മാത്രമാണുള്ളത്.
ചരിത്രവിലയിൽ നിന്ന് താഴേക്കു പോയ സ്വർണവില ഈമാസം മൂന്നിനാണ് വീണ്ടും ഉയരാൻ തുടങ്ങിയത്. അന്ന് 120 രൂപയും നാലിന് 560 രൂപയും അഞ്ചിന് 320 രൂപയും ആറിന് 80 രൂപയും ഉയർന്നു. നാലുദിവസം കൊണ്ട് ആയിരത്തിലേറെ രൂപ വർധിച്ച ശേഷം വെള്ളിയാഴ്ച താഴേക്കിറങ്ങിയ സ്വർണവില ശനിയാഴ്ച വീണ്ടും ഉയരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. യുഎസും കാനഡയും തമ്മിലുള്ള താരിഫ് യുദ്ധവും യുഎസ് സമ്പദ്വ്യവസ്ഥയിലെ പ്രതികൂല ചലനങ്ങളും മൂലം ചൊവ്വാഴ്ച രാജ്യാന്തര സ്വർണവില ഔൺസിന് 2,880-2,895 ഡോളർ നിലവാരത്തിൽ നിന്ന് 2,921 ഡോളറിലേക്ക് തിരിച്ചുകയറിയിരുന്നു.
അതേസമയം, വെള്ളിവിലയും കൂടി. ഗ്രാമിന് രണ്ടു രൂപ ഉയർന്ന് 108 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.