"കണ്ടില്ലെന്നു നടിക്കരുത്!' ആശാ വര്‍ക്കര്‍മാരുടെ സമരം പാര്‍ലമെന്റിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ
Monday, March 10, 2025 2:33 PM IST
ന്യൂഡൽഹി: ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വി.കെ. ശ്രീകണ്ഠന് എംപി മലയാളത്തില്‍ വിഷയമുന്നയിച്ചു.
ആശാ വർക്കർമാരുടെ മാന്യമായ ആവശ്യത്തിനായുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
ആശാ വർക്കർമാർക്ക് നിലവിലുള്ള 7,000 രൂപയ്ക്ക് പകരം 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി പാർലമെന്റിലെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് ആശാ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നതെന്നും അവർക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ മുന്‍ ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മയാണ് വിഷയം അവതരിപ്പിച്ചത്. ആശാ പ്രവർത്തകർക്ക് നല്‍കാനുള്ള കുടിശിക തീർക്കണമെന്നും പ്രതിമാസ വേതനവും പെന്‍ഷനും അനുവദിക്കണമെന്നും രേഖ ശർമ ആവശ്യപ്പെട്ടു. അതേസമയം, സഭയിലുണ്ടായിരുന്ന കേന്ദ്ര മന്ത്രിമാരാരും വിഷയത്തോട് പ്രതികരിച്ചില്ല.