സിപിഎം സംസ്ഥാന സമ്മേളനം; ഇപിക്കും സജി ചെറിയാനും രൂക്ഷ വിമർശനം
Thursday, March 6, 2025 6:24 PM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ ഇ.പി.ജയരാജനും മന്ത്രി സജി ചെറിയാനുമെതിരെ കടുത്ത വിമർശനം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം ഉയർന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ നീക്കിയത് പ്രവർത്തന വീഴ്ചകളെ തുടർന്നാണ്.
ഇ.പി.ജയരാജൻ സെക്രട്ടേറിയറ്റ് പ്രവർത്തനങ്ങളിൽ നിന്നും മാറി നിന്നത് ഗൗരവകരമാണ്. സമ്മേളന സമയത്ത് മാത്രമാണ് ഇപി സജീവമായതെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടിയിൽ മോശം പ്രവണത വർദ്ധിക്കുന്നുവെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു.
സജി ചെറിയാൻ രാജി വയ്ക്കണ്ടി വന്ന പശ്ചാത്തലത്തിൽ കൂടിയാണ് റിപ്പോർട്ടിൽ പരാമർശം. സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാർട്ടി നേതാക്കളും അംഗങ്ങളും എടുക്കുന്ന വായ്പ തിരിച്ചടയ്ക്കാത്തത് ബാങ്കുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
ഇതേ തുടർന്ന് കോടികളുടെ സാമ്പത്തിക ബാധ്യത പല സഹകരണ ബാങ്കുകൾക്കുമുണ്ട്. വായ്പ തിരിച്ചടയ്ക്കണമെന്ന സർക്കുലർ ആരും കണക്കിലെടുക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കമാണ് സൃഷ്ടിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇനിയും കോൺഗ്രസിൽ നിന്നും ആളുവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജമാ അത്തെ ഇസ്ലാമിയുടെയും കാസയുടെയും പ്രവർത്തനം പ്രതിരോധിക്കണം. അൻവറിനെ പോലെയുള്ള സ്വതന്ത്രന്മാരെ പാർട്ടിയിലേക്ക് അടുപ്പിക്കുമ്പോൾ ശ്രദ്ധ വേണം. പാലക്കാട് സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയമെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.