ജയശങ്കറിന്റെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ
Thursday, March 6, 2025 12:34 PM IST
ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വാഹനത്തിനു നേരെ ലണ്ടനിൽവച്ചുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. പ്രകോപനപരമായ നടപടിയാണ് തീവ്രവാദ വിഘടനവാദി ഗ്രൂപ്പുകളുടേതെന്ന് ഇന്ത്യ പറഞ്ഞു. ബ്രിട്ടൻ ഇക്കാര്യത്തിൽ നടപടി എടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഖലിസ്ഥാൻ വിഘടനവാദികളാണ് വാഹനം ആക്രമിക്കാൻ ശ്രമിച്ചത്. ഒരാൾ ജയശങ്കറിന്റെ കാറിനുനേരേ പാഞ്ഞടുക്കുകയും ഇന്ത്യൻ പതാക കീറിയെറിയുകയുമായിരുന്നു. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു സംഭവം. വേദിക്കു പുറത്ത് ഖലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യവും മുഴക്കി.
സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചു. ഒരാൾ ആക്രമണോത്സുകനായി പാഞ്ഞടുത്തിട്ടും സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കാൻ ആദ്യം മടിച്ചുനിൽക്കുകയായിരുന്നു. പിന്നീടു പോലീസ് ഇടപെട്ട് അക്രമിയെയും ഇയാൾക്കൊപ്പമുണ്ടായിരുന്നവരെയും പിടിച്ചുകൊണ്ടുപോയി. മന്ത്രി യാത്ര തുടരുകയുംചെയ്തു.
അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് കേന്ദ്രമന്ത്രി ബുധനാഴ്ച ലണ്ടനിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുകയാണു സന്ദർശനലക്ഷ്യം. ലണ്ടനിലെത്തിയ ജയശങ്കർ, ചെവനിംഗ് ഹൗസിൽ യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുമായി ചർച്ചകൾ നടത്തി, തന്ത്രപരമായ ഏകോപനം, രാഷ്ട്രീയ സഹകരണം, വ്യാപാര ചർച്ചകൾ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവയുൾപ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു.