ഷഹബാസിന്റെ കൊലപാതകം; പ്രധാന പ്രതിയുടെ വീട്ടിൽനിന്ന് മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തി
Sunday, March 2, 2025 5:20 PM IST
കോഴിക്കോട്: താമരശേരിയിൽ കൊല്ലപ്പെട്ട 10-ാം കാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്.
പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പോലീസ് പിടിച്ചെടുത്തു.
കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി കുടുംബം രംഗത്ത് എത്തിയതിനു പിന്നാലെയാണ് പോലീസിന്റെ നീക്കം.
നേരത്തെ പിടിയിലായ അഞ്ചു വിദ്യാർഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികളുടെയും സമീപത്തെ കടകളിൽ ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പോലീസ് ശേഖരിച്ചിട്ടുണ്ട്.