പിണറായി സർക്കാരിനെതിരേ പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്; സംസ്ഥാന വ്യാപകമായി പ്രതിഷേധ പരമ്പര സംഘടിപ്പിക്കും
Thursday, February 27, 2025 5:31 PM IST
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. മാർച്ച് അഞ്ചിന് സെക്രട്ടറിയേറ്റിന് മുന്നിൽ നോ ക്രൈം നോ ഡ്രഗ്സ് എന്ന മുദ്രാവാക്യം ഉയർത്തി യുഡിഎഫ് ഉപവാസം നടത്തും. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കൊലപാതകങ്ങൾക്കും ലഹരി വ്യാപനത്തിനുമെതിരെയാണ് സമരം എന്നും എം.എം. ഹസൻ അറിയിച്ചു.
താഴെ തട്ടിലെ പ്രവർത്തകർക്കായി ക്യാമ്പ് സംഘടിപ്പിക്കും. കൊലപാതകങ്ങൾ വർധിച്ചിട്ടും നടപടി ഉണ്ടാകുന്നില്ല. കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരമാണ് ഇതിനുകാരണം. കൊലയാളികളെ സംരക്ഷിക്കുന്ന പാർട്ടിയുടെ നേതാവാണ് മുഖ്യമന്ത്രി. ആർക്കും ആരെയും കൊല്ലാം എന്ന സ്ഥിതിയാണ് കേരളത്തിൽ.
രാസലഹരിയുടെ പറുദീസയായി കേരളത്തെ മാറ്റിയത് ഈ സർക്കാരാണ്. പോലീസും എക്സൈസും നിഷ്ക്രിയമാണ്. ലഹരി കേസുകളിൽ പ്രതികളിൽ കൂടുതലും ഡിവൈഎഫ്ഐക്കാരും എസ്എഫ്ഐക്കാരുമാണെന്നും എം.എം. ഹസൻ പറഞ്ഞു.
എസ്സി, എസ്ടി ഫണ്ടുകൾ വെട്ടിക്കുറച്ചതിനും ന്യൂനപക്ഷ ഫണ്ട് കുറച്ചതിനുമെതിരെ മാര്‍ച്ച് 13ന് കൊച്ചിയിൽ പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രിൽ നാലിന് കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുന്നിലും രാപ്പകൽ സമരം നടത്തും.
മലയോര കർഷകരെ അണിനിരത്തി മലയോര ജില്ലകളിൽ ഏപ്രിൽ 10 ന് ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തും. തീരദേശ യാത്ര ഏപ്രിൽ 21 മുതൽ 30 വരെ നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ യാത്ര നയിക്കും.
കാസർഗോഡ് നെല്ലിക്കുന്ന് മുതൽ തിരുവനന്തപുരം വിഴിഞ്ഞം വരെയായിരിക്കും തീരദേശ യാത്ര. വനം നിയമത്തിൽ ഇളവ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണാനും യുഡിഎഫ് തീരുമാനിച്ചു.