റിക്കാര്‍ഡ് ഉയരത്തില്‍ നിന്ന് താഴെവീണ് സ്വര്‍ണവില; 64,000 രൂപയ്ക്കു മുകളിൽതന്നെ
Wednesday, February 26, 2025 11:51 AM IST
കൊച്ചി: സംസ്ഥാനത്ത് റിക്കാര്‍ഡ് ഉയരത്തില്‍ നിന്നു തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,400 രൂപയിലും ഗ്രാമിന് 8,050 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,620 രൂപയിലെത്തി.
ചൊവ്വാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചാണ് സ്വർണം പുതിയ ചരിത്ര വിലയിലെത്തിയത്. തുടർന്ന് 65,000 രൂപ തൊടുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് ഇന്നു താഴേക്കു പോയത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.
ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. നാലിന് ഒറ്റയടിക്ക് 840 രൂപയും അഞ്ചിന് 760 രൂപയും ആറിന് 200 രൂപയും ഉയരുകയായിരുന്നു.
തുടർന്ന് ഏഴിന് മാറ്റമില്ലാതെ തുടർന്ന ശേഷം എട്ടിന് 120 രൂപയും 10ന് 280 രൂപയും ഉയർന്ന സ്വർണം പിന്നീട് 64,000 രൂപയും കടന്നു കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. 11ന് പവന് 64,480 രൂപയെന്ന പുതിയ ഉയരം കുറിച്ചു. വീണ്ടും റിക്കാര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിൽ 15ന് സ്വര്‍ണവില 800 രൂപ ഇടിഞ്ഞു. പിന്നീട് കുതിപ്പ് വീണ്ടെടുത്ത സ്വർണം 20 ന് വീണ്ടും സർവകാല റിക്കാർഡിലെത്തുകയും ചെയ്തു. തുടർന്ന് കയറ്റിറക്കങ്ങൾക്കൊടുവിൽ ചൊവ്വാഴ്ച വീണ്ടും ചരിത്ര റിക്കാർഡിലെത്തുകയായിരുന്നു.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ചൊവ്വാഴ്ച ഔൺസിന് 2,956 ഡോളർ എന്ന സർവകാല റിക്കാർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില, ലാഭമെടുപ്പ് തകൃതിയായതിനെ തുടർന്ന് 2,906 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ അൽപം മെച്ചപ്പെട്ട് 2,914 ഡോളറായിട്ടുണ്ട്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ വിലയില്‍ മാറ്റം വന്നേക്കാം.
അതേസമയം, വെള്ളിയുടെ വിലയിലും രണ്ടു രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 105 രൂപയിലാണ് വ്യാപാരം നടക്കുന്നത്.