മസ്തകത്തിന് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്പന്റെ പോസ്റ്റുമോർട്ടം ആരംഭിച്ചു
Friday, February 21, 2025 6:53 PM IST
കൊച്ചി: മസ്തകത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. വെറ്ററിനറി ഡോക്ടറും തദ്ദേശവകുപ്പ് പ്രതിനിധികളും അടങ്ങിയ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്.
കോടനാട് ആന പരിപാലനകേന്ദ്രത്തില് ചികിത്സയിലിരിക്കെയാണ് ആന ചരഞ്ഞത്. തുമ്പികൈയിലേക്കും അണുബാധ ബാധിച്ചിരുന്നു. ആന രക്ഷപെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് നേരത്തേ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയാണ് കോടനാട് എത്തിച്ചത്.
മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്. വെറ്റിലപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ആനയെ പിടികൂടിയത്.
വെറ്റിനറി സര്ജന് അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടി വച്ചത്. മസ്തകത്തിലെ മുറിവില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് കോടനാട്ടേയ്ക്ക് കൊണ്ടുപോയത്.