സകല റിക്കാർഡുകളും തകർത്ത് ചരിത്രവിലയിൽ സ്വർണം; ഇനി ലക്ഷ്യം 65,000 രൂപ
Thursday, February 20, 2025 11:45 AM IST
കൊച്ചി: സംസ്ഥാനത്ത് സകല റിക്കാർഡുകളും തകർത്തെറിഞ്ഞ് സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 64,560 രൂപയിലും ഗ്രാമിന് 8,070 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി.
ഈ മാസം 11-ാം തീയതി കുറിച്ച പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയും എന്ന റിക്കാർഡാണ് ഇന്ന് പഴങ്കഥയായത്. പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് സ്വർണം റിക്കാർഡിലേക്ക് തിരിച്ചുകയറിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയത്. നാലു ദിവസത്തിനിടെ 1,400 രൂപയിലധികം വർധിച്ചു.
ശനിയാഴ്ചത്തെ വൻവീഴ്ചയ്ക്കും വിശ്രമത്തിനും ശേഷം തിങ്കളാഴ്ച കുതിച്ചുയർന്ന സ്വർണവില പവന് 400 രൂപ കൂടിയിരുന്നു. പിന്നാലെ ചൊവ്വാഴ്ച 240 രൂപയും ബുധനാഴ്ച 520 രൂപയും കൂടി. എട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വീണ്ടും 64,000 രൂപ കടന്നത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.
ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. നാലിന് ഒറ്റയടിക്ക് 840 രൂപയും അഞ്ചിന് 760 രൂപയും ആറിന് 200 രൂപയും ഉയരുകയായിരുന്നു.
തുടർന്ന് ഏഴിന് മാറ്റമില്ലാതെ തുടർന്ന ശേഷം എട്ടിന് 120 രൂപയും 10ന് 280 രൂപയും ഉയർന്ന സ്വർണം പിന്നീട് 64,000 രൂപയും കടന്നു കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. വീണ്ടും റിക്കാര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വര്‍ണവിലയില്‍ 800 രൂപ ഇടിഞ്ഞത്. പിന്നീട് വീണ്ടും കുതിപ്പ് വീണ്ടെടുത്ത സ്വർണം സർവകാല റിക്കാർഡിലെത്തുകയും ചെയ്തു.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാമതും അധികാരത്തിലേറിയശേഷം ആരംഭിച്ച ‘താരിഫ്’ യുദ്ധമാണ് സ്വർണവില കുതിച്ചുയരാൻ മുഖ്യകാരണം. രാജ്യാന്തര വില ഔൺസിന് 25 ഡോളറിലധികം വർധിച്ച് സർവകാല റിക്കാർഡായ 2,943 ഡോളറിലെത്തി. 2,942 ഡോളർ എന്ന മുൻ റിക്കാർഡാണ് മറികടന്നത്.
അതേസമയം, വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരുരൂപ കൂടി 108 രൂപയിലാണ് വ്യാപാരം നടക്കുന്നത്.