വീഴ്ചയും വിശ്രമവും കഴിഞ്ഞു; വീണ്ടും കുതിച്ചുയർന്ന് സ്വർണം, 64,000 രൂപയിൽ താഴെത്തന്നെ
Monday, February 17, 2025 10:50 AM IST
കൊച്ചി: ശനിയാഴ്ചത്തെ വൻവീഴ്ചയ്ക്കും വിശ്രമത്തിനും ശേഷം കുതിച്ചുയർന്ന് സ്വർണം. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 63,520 രൂപയിലും ഗ്രാമിന് 7,940 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,535 രൂപയിലെത്തി.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. തുടർന്ന് 24ന് 60,440 രൂപയായി ഉയർന്ന് സർവകാല റിക്കാർഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.
ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. മൂന്നിന് 320 രൂപ ഇടിഞ്ഞെങ്കിലും പിന്നീട് വീണ്ടും കുതിച്ചു. നാലിന് ഒറ്റയടിക്ക് 840 രൂപയും അഞ്ചിന് 760 രൂപയും ആറിന് 200 രൂപയും ഉയരുകയായിരുന്നു.
തുടർന്ന് ഏഴിന് മാറ്റമില്ലാതെ തുടർന്ന ശേഷം എട്ടിന് 120 രൂപയും 10ന് 280 രൂപയും ഉയർന്ന സ്വർണം പിന്നീട് 64,000 രൂപയും കടന്നു കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. വീണ്ടും റിക്കാര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ശനിയാഴ്ച സ്വര്‍ണവിലയില്‍ 800 രൂപ ഇടിഞ്ഞത്. ഈമാസം 11ന് കുറിച്ച ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 2,879 ഡോളറിൽ നിന്ന് 2,904 ഡോളറിലേക്ക് ഉയർന്നു.
അതേസമയം, വെള്ളി നിരക്കും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരുരൂപ കൂടി 107 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.