തെറ്റു ചൂണ്ടിക്കാട്ടിയാല്‍ തിരുത്താം; നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം: നിലപാട് കടുപ്പിച്ച് ശശി തരൂർ
Sunday, February 16, 2025 2:53 PM IST
തിരുവനന്തപുരം: വ്യവസായ വളര്‍ച്ചയില്‍ കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ലേഖനം സംബന്ധിച്ച് നിലപാടിൽ ഉറച്ച് ശശി തരൂർ എംപി. തന്റെ ലേഖനത്തില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ച് മാത്രമാണ് ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്. കേരളത്തിലെ സാമ്പത്തിക രംഗത്തെക്കുറിച്ച് മൊത്തം എഴുതിയിട്ടില്ല. ഇംഗ്ലീഷ് വായിക്കാന്‍ അറിയാവുന്നവര്‍ക്ക് അത് വായിച്ചാല്‍ മനസിലാകുമെന്നും തരൂർ കൂട്ടിച്ചേർത്തു.
ഉമ്മന്‍ചാണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മുൻകൈയെടുത്ത് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സ്ഥാപിച്ചത്. 2014 ല്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ് സ്റ്റാര്‍ട്ടപ്പ് മിഷന് സ്ഥാപിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ മേഖലയില്‍ പല കാര്യങ്ങളും ചെയ്തിരിക്കുന്നത്. നല്ല കാര്യം ചെയ്താല്‍ അത് അംഗീകരിക്കണം എന്നതാണ് തന്റെ നിലപാട് എന്നും ശശി തരൂര്‍ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എല്ലാവര്ക്കും അറിയാവുന്നതാണ്. യുവാക്കള്‍ നമ്മുടെ സംസ്ഥാനം വിട്ട് വേറെ രാജ്യത്തേക്ക് പോകുന്നു. ഇതിന് പരിഹാരം ഒറ്റമാര്‍ഗമേയുള്ളു. സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരണം. പുതിയ ബിസിനസ് സ്ഥാപിക്കാന്‍ തയാറാകണം. ഇത് വര്‍ഷങ്ങളായി താന്‍ പറയുന്നതാണ്. മുമ്പ് തന്റെ പല പ്രസംഗങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഇടതുസര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ നയിക്കുന്നത് എല്ലാം ശരിയായ രീതിയിലാണെന്ന് ഒരിടത്തും താന്‍ പറഞ്ഞിട്ടില്ല. ലേഖനത്തില്‍ ഒരു മേഖലയെപ്പറ്റി, വസ്തുതയും കണക്കുകളും അടിസ്ഥാനമാക്കിയാണ് പറഞ്ഞത്. ഇത്തരം വിഷയങ്ങളില്‍ അടിസ്ഥാനമില്ലാതെ താന്‍ എഴുതാറില്ല. ഇതിനെ എതിര്‍ക്കുന്നവര്‍ കണക്കുകളും വസ്തുതകളും അവതരിപ്പിച്ചാല്‍ അത് ശ്രദ്ധിക്കാമെന്നും തരൂര്‍ പറഞ്ഞു.
ലേഖനത്തില്‍ സിപിഎമ്മിന്റെ പേരോ, രാഷ്ട്രീയമോ പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെങ്കില്‍ നല്ലതെന്നും പറഞ്ഞിട്ടുണ്ട്. പിണറായി വിജയന് സര്‍ക്കാരിനെ ലേഖനത്തില്‍ പുകഴ്ത്തിയിട്ടില്ല. എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കട്ടെ. തെറ്റ് ബോധ്യമായാല്‍ തിരുത്തും. താനെഴുതിയത് കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.