പത്തനംതിട്ട പോലീസ് മർദനം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി
Thursday, February 13, 2025 1:32 PM IST
പത്തനംതിട്ട: പത്തനംതിട്ടയില്‍ പാതിരാത്രിയില്‍ യാത്രക്കാരെ പോലീസുകാർ മർദിച്ച കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കി. പോലീസ് അതിക്രമം, ബാറിൽ ബഹളം ഉണ്ടാക്കി എന്നീ കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം.
വിവാഹ സത്കാരച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകളടങ്ങിയ സംഘത്തിനുനേരേയാണ് ഫെബ്രുവരി നാലിന് രാത്രി പതിനൊന്നരയോടെ പോലീസ് അതിക്രമം ഉണ്ടായത്. പത്തനംതിട്ട അബാന്‍ ജംഗ്ഷനിലായിരുന്നു സംഭവം.
മര്‍ദനത്തിനിരയായ യുവതിയുടെ തൊളെല്ലൊടിഞ്ഞു. രണ്ടു യുവാക്കൾക്കു ക്രൂരമായ മര്‍ദനമേറ്റു. എസ്ഐ ജിനുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് നരനായാട്ട് നടത്തിയത്. പിന്നാലെ എസ്ഐ ജിനുവിനെ സസ്പെൻഡ് ചെയ്തിരുന്നു.
കൊല്ലത്തു നടന്ന വിവാഹസത്കാരത്തില്‍ പങ്കെടുത്ത് ട്രാവലറില്‍ മടങ്ങിയ സംഘത്തിൽ ഇരുപതോളം പേരുണ്ടായിരുന്നു. എരുമേലി, മുണ്ടക്കയം ഭാഗത്തുനിന്നുള്ളവരാണു ട്രാവലറിൽ ഉണ്ടായിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മലയാലപ്പുഴ പുതുക്കുളം സ്വദേശിയെ കൂട്ടിക്കൊണ്ടു പോകാന്‍ ഭര്‍ത്താവ് എത്തി അബാന്‍ ജംഗ്ഷനില്‍ കാത്തുനിന്നിരുന്നു.
ഇവിടെ വാഹനം നിര്‍ത്തിയപ്പോള്‍ സ്ത്രീ അടക്കം അഞ്ചു പേര് പുറത്തിറങ്ങി നിന്നു. ഇതിനിടെ "ഓടെടാ' എന്നു പറഞ്ഞ് ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നുവെന്ന് പറയുന്നു. എസ്ഐ ജിനു മഫ്തിയിലായിരുന്നു.
ഭര്‍ത്താവിനെയും കൂടെ വന്നവരെയും പോലീസ് മര്‍ദിക്കുന്നത് കണ്ട് ഭയന്നോടിയപ്പോള്‍ വീണാണ് സിത്താര (31) എന്ന യുവതിക്ക് പരിക്കേറ്റത്. സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഭര്‍ത്താവ് ശ്രീജിത്തിന്റെ തലയ്ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു.
സിജിന്‍ എന്ന യുവാവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചു. തങ്ങളെ എന്തിനാണു മര്‍ദിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ മറുപടി ഉണ്ടായില്ലെന്നും ഓടെടാ എന്നു മാത്രമാണ് പറഞ്ഞതെന്നുമാണ് പരിക്കേറ്റവരുടെ മൊഴി. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സസയിലാണ്.
അതേസമയം, മര്‍ദനം ആളുമാറിയാണെന്നാണു പോലീസിന്റെ അനൗദ്യോഗിക വിശദീകരണം. അബാന്‍ ജംഗ്ഷനിലെ ബാറിനു സമീപം അടിപിടി നടക്കുന്നുവെന്ന് സ്റ്റേഷനില്‍ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം എത്തിയത്.
ക്വാര്‍ട്ടേഴ്സിലായിരുന്ന എസ്ഐ ജിനു സ്റ്റേഷനില്‍നിന്ന് വിളിച്ചതനുസരിച്ചാണ് പോലീസ് സംഘം എത്തിയത്. പോലീസ് സംഘം ചെന്നപ്പോള്‍ ഒരു യുവതിയും നാലു പുരുഷന്മാരും ചേര്‍ന്ന് ബാറിന് മുന്നില്‍നിന്ന് സെല്‍ഫി എടുക്കുന്നതാണ് കണ്ടത്. അതിനിടെ ഹെല്‍മറ്റ് ധരിച്ച രണ്ടുപേര്‍ ഓടിപ്പോകുന്നതും കണ്ടു.
ബാറിന് മുന്നില്‍നിന്നവർ അടിപിടി സംഘത്തിലുള്ളവരാണെന്ന് കരുതിയാണു മര്‍ദിച്ചത്. സിത്താരയെ പോലീസ് മര്‍ദിക്കുന്നതു തടയാന്‍ ശ്രമിക്കുമ്പോഴാണ് ശ്രീജിത്തിന് മര്‍ദനമേറ്റത്. പോലീസ് സംഘത്തില്‍ രണ്ടു പേരൊഴികെ എല്ലാവരും മഫ്തിയിലായിരുന്നു.