തെരുവുനായ ആക്രമണം പ്രതിരോധിക്കാൻ രണ്ട് കോടി
Friday, February 7, 2025 10:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന തെരുവുനായ ആക്രമണം പ്രതിരോധിക്കാൻ രണ്ടുകോടി രൂപ ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. തെരുവുനായ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമ പരിപാടി തയാറാക്കും.
പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിച്ച് തെരുവ് നായകളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ ആരായുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് പാമ്പ് കടിയേറ്റുള്ള മരണം പൂര്‍ണമായി ഇല്ലാതാക്കാന്‍ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി 25 കോടി രൂപ ബജറ്റില്‍ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
വന്യജീവി ആക്രമണം തടയാന്‍ 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണത്തിന് നല്കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിച്ചു.
വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നിയമനിര്‍മാണം നടത്തേണ്ടതുണ്ട്. ഇതിന് സംസ്ഥാനം മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു.