മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ "കുശലാന്വേഷണം' ; രണ്ട് വനിതാ പോലീസുകാർക്ക് "പണി'
Thursday, February 6, 2025 7:59 PM IST
കൊച്ചി: അതീവ സുരക്ഷാ പ്രാധാന്യമുള്ള മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ "കുശലാന്വേഷണ'ത്തിന് കൂടുതല്‍ സമയമെടുത്ത രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥകള്ക്കെതിരേ അച്ചടക്ക നടപടി.
കളമശേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷബ്ന ബി. കമാല്‍, ജ്യോതി ജോര്‍ജ് എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. തൃക്കാക്കര അസി.കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നു കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശ്വതി ജിജിയാണ് നോട്ടീസ് നല്‍കിയത്.
ജനുവരി 14ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ സംഘടിപ്പിച്ച രാജ്യാന്തര കോണ്‍ക്ലേവില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനിടെയാണ് ഇരുവരും ഡ്യൂട്ടിയില്‍ ശ്രദ്ധിക്കാതെ കുശലാന്വേഷണത്തിന് കൂടുതല്‍ സമയമെടുത്തുവെന്ന് കണ്ടെത്തിയത്.
ഷബ്നയ്ക്ക് എക്സിബിഷന് ഹാള്‍ ഡ്യൂട്ടിയും ജ്യോതിക്ക് കോമ്പൗണ്ടിലെ മഫ്തി ഡ്യൂട്ടിയുമായിരുന്നു നല്‍കിയത്. എന്നാല്‍ ഇരുവരും ഏല്‍പ്പിച്ചിരുന്ന ഡ്യൂട്ടിയുടെ ഗൗരവം ഉള്‍ക്കൊള്ളാതെ രണ്ട് ഉദ്യോഗസ്ഥര്‍ കണ്ടുമുട്ടുമ്പോഴുള്ള സാധാരണ കുശലാന്വേഷണങ്ങള്‍ക്ക് വേണ്ടിവരുന്നതിലധികം സമയം സംസാരിച്ചു എന്നാണ് കണ്ടെത്തല്‍.
സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം കണ്ടെത്തിയത്. തുടര്‍ന്ന് അസി.കമ്മീഷണര്‍ പ്രാഥമികാന്വേഷണം നടത്തുകയായിരുന്നു. ഡ്യൂട്ടിക്ക് യാതൊരു പ്രധാന്യവും കൊടുക്കാതെയാണ് ഉദ്യോഗസ്ഥര്‍ സംസാരിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
ഇരുവരുടെയും പ്രവൃത്തി ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും അജാഗ്രതയുമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി മെട്രോ പോലീസ് ഇന്സ്പക്ടറെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം കുറ്റാരോപണ മെമ്മോ അംഗീകാരത്തിനായി സമര്‍പ്പിക്കണമെന്നും രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നുമാണ് വാക്കാലുള്ള ഉത്തരവ്.