രാജ്യതലസ്ഥാനം ബുധനാഴ്ച പോളിംഗ് ബൂത്തിലേക്ക്
Tuesday, February 4, 2025 6:20 PM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിലെ ജനങ്ങൾ ബുധനാഴ്ച വിധിയെഴുതും. വേട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വോട്ടിംഗ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച ഉച്ചയോടെ പൂർത്തിയായി. 150 കമ്പനി അർധ സൈനികരെയും 30,000 പോലീസുകാരെയുമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ശനിയാഴ്ച ഫലമറിയാം.
ആംആദ്മി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടുന്നതിനാൽ ശക്തമായ ത്രികോണ മത്സരമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. ആംആദ്മി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.
2013 മുതൽ കേജരിവാളാണ് ന്യൂഡൽഹി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ബിജെപിയുടെ പർവേശ് സിംഗ് വർമ, കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിത് എന്നിവരാണ് കേജരിവാളിന്റെ എതിരാളികൾ.
നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 11,393 വോട്ടിനാണ് അതിഷി കർക്കാജിയിൽ നിന്ന് വിജയിച്ചത്.