ബലക്ഷയം; വൈറ്റിലയിലെ സൈനിക ഫ്ലാറ്റിന്റെ രണ്ടുടവർ പൊളിക്കണമെന്ന് ഹൈക്കോടതി
Monday, February 3, 2025 7:41 PM IST
കൊച്ചി: വൈറ്റിലയിൽ സൈനികർക്കായി നിർമിച്ച ഫ്ലാറ്റിന്റെ രണ്ടുടവർ പൊളിക്കണമെന്ന് ഹൈക്കോടതി. ഫ്ലാറ്റുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച് താമസക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. ചന്ദർ കുഞ്ച് എന്ന അപ്പാർട്ട്മെന്റിൽ മൂന്ന് ടവറുകളാണുള്ളത്.
ഇതിൽ ബി, സി ടവറുകൾ പൊളിച്ച് നീക്കി പുതിയത് പണിയാൻ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവർക്കായി 2018ലാണ് ഫ്ലാറ്റ് നിർമിച്ചത്.
ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ രണ്ട് ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇവിടെ നിന്നു മാറുന്നവർക്ക് പ്രതിമാസ വാടക നൽകണമെന്നും പുതിയ ഫ്ലാറ്റുകളുടെ നിർമാണം പൂർത്തിയാകും വരെ അത് തുടരണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
21000 മുതൽ 23000 വരെ രൂപ മാസ വാടക ഇനത്തിൽ നൽകണമെന്നാണ് നിര്‍ദേശം. ഫ്ലാറ്റുകൾ പൊളിക്കുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണം.
നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.