വളപട്ടണം കവര്ച്ച: പ്രതി അറസ്റ്റിൽ
Monday, December 2, 2024 6:09 AM IST
കണ്ണൂർ: വളപട്ടണം മന്നയിലെ അരിമൊത്തവ്യാപാരി കെ.പി. അഷറഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. അഷറഫിന്റെ വീടിനു സമീപത്തു താമസിക്കുന്ന കൊച്ചുകൊന്പൽ ലിജീഷാണ് (45) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വെൽഡിംഗ് തൊഴിലാളിയായ ലിജീഷിന്റെ വീട്ടിലെ കട്ടിലിനടിയിൽ നിന്നു കവർച്ച ചെയ്ത പണവും ആഭരണങ്ങളും അന്വേഷണ സംഘം കണ്ടെത്തി. കട്ടിലിനടിയിൽ നിർമിച്ച പ്രത്യേക അറയിലായിരുന്നു മോഷ്ടിച്ച വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. വീടുമായി നല്ല പരിചയമുള്ള ആളാണ് കവർച്ച നടത്തിയതെന്ന് പോലീസ് നേരത്തെ തന്നെ മനസിലാക്കിയിരുന്നു.
ഒന്നര വർഷം മുന്പ് കീച്ചേരിയിലെ ഒരു വീട്ടിൽ നിന്നും അഞ്ചുലക്ഷം രൂപയും സ്വർണവും കവർന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായ ലിജീഷ്. ഇവിടെ നിന്നും കിട്ടിയ വിരലടയാളവും അഷറഫിന്റെ വീട്ടിൽ നിന്നും കിട്ടിയ വിരലടയാളവും ഒന്ന് തന്നെയാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു.
അഷറഫും കുടുംബവും മധുരയിലെ വിരുത്നഗറിൽ വിവാഹത്തിൽ പങ്കെടുക്കാൻ നവംബർ 19ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ ജനൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവും കവർന്നതായി അറിയുന്നത്.
ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. വൈകുന്നേരം സ്റ്റേഷനിൽ വന്ന് തിരിച്ചുവാങ്ങാൻ പോലീസ് പ്രതിയോട് ആവശ്യപ്പെട്ടു. ഫോൺ തിരിച്ചുവാങ്ങാനെത്തിയപ്പോൾ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കണ്ണൂർ സിറ്റി എസിപി ടി.കെ. രത്നകുമാർ, വളപട്ടണം സിഐ ടി.പി. സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. തുടക്കത്തിൽ ഇതരസംസ്ഥാനക്കാരായ പ്രഫഷണൽ മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കവർച്ച നടത്താനെത്തിയത് ഒരാൾ മാത്രമാണെന്ന് അന്വേഷണം സംഘം കണ്ടെത്തുകയായിരുന്നു. വീട്ടുടമയായ അഷറഫിന്റെ നീക്കങ്ങൾ കൃത്യമായി അറിയാവുന്നയാളാണ് മോഷണം നടത്തിയതെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി.
തുടർന്ന് അഷറഫിന്റെ ബന്ധുക്കളെയും അയൽവാസികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവരുടെ വിരലടയാളങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് നടത്തിയ തുടരന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.