എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം; പ്രശാന്തിനെ സസ്പെന്‍ഡു ചെയ്തു
Saturday, October 26, 2024 4:40 PM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെന്‍ഡു ചെയ്തു. പരിയാരം മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാരനാണ് പ്രശാന്ത്. സർവീസിലിരിക്കെ ബിസിനസ് നടത്തിയതും അനധികൃത അവധിയെടുത്തതും അടക്കം ചൂണ്ടിക്കാട്ടിയാണ് നടപടി.
പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത ശേഷം സർക്കാർ സർവീസിൽ റഗുലറൈസ് ചെയ്യാനുള്ളവരുടെ പട്ടികയിൽ പ്രശാന്തും ഉണ്ടായിരുന്നു. സർക്കാർ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷിച്ചതും കൈക്കൂലി നൽകിയെന്നു പറഞ്ഞതും സർവീസ് ചട്ടലംഘനമാണെന്നും സസ്പെന്ഷൻ ഓർഡറിൽ പറയുന്നു.
കൂടുതൽ അന്വേഷണത്തിനും അച്ചടക്ക നടപടി ആരംഭിക്കുന്നതിനുമായി സേവനത്തിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. ഇയാൾ പത്തുദിവസത്തെ കൂടി അവധിക്ക് അപേക്ഷിച്ചിരുന്നു. ഇതിനിടയിലാണ് സസ്പെൻഷൻ ഉത്തരവ് വന്നിരിക്കുന്നത്.
പ്രശാന്തിനെ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മന്ത്രി വീണാ ജോർജ് നേരത്തെ പറഞ്ഞിരുന്നു. എഡിഎമ്മിന്റെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രശാന്തിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.