"തല'യരിഞ്ഞ് അശ്വിൻ; ന്യൂസിലൻഡിന് മൂന്നുവിക്കറ്റ് നഷ്ടം
Thursday, October 24, 2024 1:26 PM IST
പൂന: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനു മൂന്നുവിക്കറ്റ് നഷ്ടം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നിന് 145 റൺസെന്ന നിലയിലാണ് സന്ദർശകർ. 25 റൺസുമായി രചിൻ രവീന്ദ്രയും നാലു റൺസുമായി ഡാരിൽ മിച്ചലുമാണ് ക്രീസിൽ.
ടോം ലാഥം (15), ഡെവൺ കോൺവേ (76), വിൽ യംഗ് (18) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു നഷ്ടമായത്. മൂന്നുവിക്കറ്റും വീഴ്ത്തിയത് ആർ. അശ്വിനാണ്. 43 റൺസ് വഴങ്ങിയാണ് അശ്വിന്റെ മൂന്നുവിക്കറ്റ് പ്രകടനം.
പൂനയിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന് 32 റൺസെടുക്കുന്നതിനിടെ നായകൻ ടോം ലാഥത്തെ നഷ്ടമായി. എട്ടാമോവറിൽ അശ്വിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. പിന്നാലെയെത്തിയ വിൽ യംഗുമായി ചേർന്ന് ഡെവൺ കോൺവേ സ്കോർ ഉയർത്തി.
സ്കോർ 76ൽ നില്ക്കെ യംഗിനെ വിക്കറ്റിനു പിന്നിൽ പന്തിന്റെ കൈകളിലെത്തിച്ച് അശ്വിൻ ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് രചിൻ രവീന്ദ്രയെ കൂട്ടുപിടിച്ച കോൺവേ ഇതിനിടെ അർധസെഞ്ചുറി തികച്ചു. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ സ്കോർ 138 റൺസിൽ നില്ക്കെ, സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കോൺവേയെ വീഴ്ത്തി അശ്വിൻ വീണ്ടും രക്ഷകനായി. 141 പന്തിൽ 11 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു കോൺവേയുടെ ഇന്നിംഗ്സ്.