ചുഴലിക്കാറ്റും ചക്രവാതച്ചുഴിയും; പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത, 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
Wednesday, October 23, 2024 2:53 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ദന ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. മധ്യകിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയും തമിഴ്നാടിനു മുകളില്‍ നിലനില്‍ക്കുന്ന മറ്റൊരു ചക്രവാതച്ചുഴിയും കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നുണ്ട്.
അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 85 കിലോമീറ്റർ വരെ എത്തുകയും; വൈകുന്നേരം മുതൽ വ്യാഴാഴ്ച രാവിലെ വരെ കാറ്റിന്റെ വേഗം മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് കാറ്റിന്റെ വേഗം കുറയാനും സാധ്യതയുണ്ട്.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ ഇന്ന് കാറ്റിന്റെ വേഗം 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും തുടരുന്നു. വൈകുന്നേരത്തോടുകൂടി കാറ്റിന്റെ വേഗം മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെ എത്തുകയും ചെയ്യും.
തുടർന്ന് വ്യാഴാഴ്ച രാവിലെ മുതൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ ശക്തിപ്രാപിക്കുകയും തുടർന്നുള്ള മണിക്കൂറിൽ കാറ്റിന്റെ വേഗം കുറയാനും സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും തുടരുന്നു. വൈകുന്നേരത്തോടുകൂടി കാറ്റിന്റെ വേഗം മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തിപ്രാപിക്കുകയും, വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച രാവിലെ വരെ കാറ്റിന്റെ വേഗം മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വീണ്ടും ശക്തിപ്രാപിക്കുകയും ചെയ്യും. തുടർന്ന് കാറ്റിന്റെ വേഗം കുറയാനും സാധ്യതയുണ്ട്.
വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനോട് ചേർന്ന പ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും തുടരാൻ സാധ്യതയുണ്ട്. തുടർന്ന് വ്യാഴാഴ്ച കാറ്റിന്റെ വേഗം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ ഉയരുകയും തുടർന്ന് കാറ്റിന്റെ വേഗം കുറയാനും സാധ്യതയുണ്ട്.
ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങളിൽ ഇന്ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും തുടരാൻ സാധ്യത. തുടർന്ന് വ്യാഴാഴ്ച രാവിലെയോടു കൂടി കാറ്റിന്റെ വേഗം മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെ ശക്തിപ്രാപിക്കുകയും, വീണ്ടും വേഗം വർധിച്ച് മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വരെ എത്തുകയും ചെയ്യാൻ സാധ്യത. തുടർന്ന് കാറ്റിന്റെ വേഗം കുറയാനും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.