വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്ത കേസ്; ഒരാൾ അറസ്റ്റിൽ
Tuesday, October 22, 2024 11:41 PM IST
കോട്ടയം: സിബിഐ ഓഫീസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് ഒരുകോടി 86 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വരന്തരപ്പള്ളി ചന്ദ്രശേരി വീട്ടിൽ സലീഷ് കുമാർ (47) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയെന്ന് ഇയാൾ പറഞ്ഞു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നു പറഞ്ഞ് പലതവണകളായി ഒരു കോടി എൺപത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗോവയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.
സലീഷ് കുമാറിനെതിരെ വരന്തരപ്പള്ളി, കൊരട്ടി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.