ടി.വി. പ്രശാന്തനെ ജോലിയിൽനിന്നു ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി
Monday, October 21, 2024 11:06 AM IST
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തൻ നിലവിൽ സർക്കാർ ഉദ്യോഗസ്ഥനല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രശാന്തൻ പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിക് വിഭാഗത്തിലെ താൽകാലിക ജീവനക്കാരൻ മാത്രമാണ്. മെഡിക്കൽ കോളജിലെ ജോലിയിൽനിന്നു പ്രശാന്തനെ ഒഴിവാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രശാന്തനെ പുറത്താക്കുന്നതിൽ നിയോമപദേശം തേടിയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പഴുതടച്ച നടപടി സ്വീകരിക്കും. പ്രശാന്തനെ സ്ഥിരപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂരിലെ വിവാദ പന്പിന്റെ അപേക്ഷകൻ പ്രശാന്തൻ ആണോയെന്ന് അറിയില്ല. പ്രശാന്തനെതിരെ വകുപ്പ്തല അന്വേഷണം നടത്തും. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി പരിയാരത്ത് എത്തി വിശദമായി അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ പ്രശാന്തനെതിരേ ആരോഗ്യവകുപ്പിന്റെയും അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് ഡിഎംഇ വിശദീകരണം തേടിയിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ജീവനക്കാരനായിരിക്കെ പമ്പ് തുടങ്ങിയതിലാണ് അന്വേഷണ നടക്കുക. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.