ലോട്ടറി പണം നൽകാൻ വൈകി; ഗൃഹനാഥന് ക്രൂരമർദനം
Monday, October 21, 2024 7:59 AM IST
പൂന്തുറ: വാങ്ങായ ലോട്ടറിയുടെ ബാക്കി പണം നൽകാൻ വൈകിയതിനെ തുടർന്ന് ഗൃഹനാഥനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജില്‍ അമ്പലത്തറ വാര്‍ഡില്‍ അല്‍-ആരിഫ് ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന പ്രമോദിനെ (47) ആണ് അറസ്റ്റ് ചെയ്തത്.
ലോട്ടറി എടുത്ത ശേഷം 200 രൂപ തിരികെ നൽകാൻ താമസിച്ചെന്ന വിരോധത്തിലാണ് പ്രതി ആക്രമണം നടത്തിയത്. വെങ്ങാനൂര്‍ ചാവടിനട സ്വദേശി അനില്‍കുമാറിനാണ് (58) പരിക്കേറ്റത്. പ്രതി ഇയാളെ ആക്രമിച്ച് നിലത്തിട്ട് കല്ലുപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് അനിൽകുമാർ പരാതിയിൽ പറയുന്നത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് അമ്പലത്തറ അല്‍-ആരീഫ് ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ സുനില്‍ , ജയപ്രകാശ്, അനില്‍കുമാര്‍ സിപിഒമാരായ ലജന് , ബിജു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രമോദിനെ അറസ്റ്റ് ചെയ്തത്.