സെഞ്ചുറിത്തിളക്കവുമായി രചിൻ; കിവീസ് 402ന് പുറത്ത്, കൂറ്റൻ ലീഡ്
Friday, October 18, 2024 2:12 PM IST
ബംഗളൂരു: ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലൻഡിന് കൂറ്റൻ ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 46 റൺസിനെതിരേ 402 റൺസിന് കിവീസ് പുറത്തായി. 356 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് സന്ദർശകർ സ്വന്തമാക്കിയത്. രണ്ടര ദിവസം ശേഷിക്കേ ടെസ്റ്റ് സമനിലയാക്കാൻ പോലും ഇന്ത്യ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.
രണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ രചിന് രവീന്ദ്രയുടെ തകർപ്പൻ ഇന്നിംഗ്സാണ് കിവീസിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 157 പന്തിൽ നാലു സിക്സും 13 ഫോറുമടക്കം 134 റണ്‍സെടുത്ത രചിനാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.
മൂന്നിന് 180 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡിന് 13 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഡാരിൽ മിച്ചലിനെ നഷ്ടമായി. 18 റൺസെടുത്ത മിച്ചലിനെ ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് മുഹമ്മദ് സിറാജാണ് ഇന്നത്തെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.
പിന്നാലെയെത്തിയ ടോം ബ്ലണ്ടലിനെ (അഞ്ച്) ബുംറയും പുറത്തായതോടെ അഞ്ചിന് 204 റൺസെന്ന നിലയിലായി. ഈസമയം ഒരറ്റത്തു പിടിച്ചുനിന്ന രചിൻ രവീന്ദ്ര അർധസെഞ്ചുറിയും പിന്നിട്ട് മുന്നേറുന്നുണ്ടായിരുന്നു. സ്കോർ 223 റൺസിൽ നില്‍ക്കെ ഗ്ലെൻ ഫിലിപ്സിനെയും (14) തന്റെ തൊട്ടടുത്ത ഓവറിൽ മാറ്റ് ഹെന്റിയെയും (എട്ട്) പുറത്താക്കി ജഡേജ ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു.
എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച രചിൻ രവീന്ദ്രയും ടിം സൗത്തിയും ചേർന്ന് റൺ അടിച്ചുകൂട്ടി സ്കോർബോർഡ് അതിവേഗം ചലിപ്പിച്ചു. ഉച്ചഭക്ഷണത്തിനു തൊട്ടുമുമ്പ് ഇന്ത്യൻ വംശജൻ കൂടിയായ രചിൻ രവീന്ദ്ര തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ചു. നേരത്തെ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ തന്റെ കന്നി സെഞ്ചുറി കുറിച്ച രചിൻ അത് ഇരട്ടസെഞ്ചുറിയാക്കി (240) മാറ്റിയിരുന്നു.
73 പന്തില്‍ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 65 റണ്‍സെടുത്ത ടിം സൗത്തി രചിന് ഉറച്ച പിന്തുണ നല്കി. എട്ടാം വിക്കറ്റില്‍ ഇരുവരും 137 റണ്‍സാണ് കൂട്ടിച്ചേർത്തത്.
ഉച്ചഭക്ഷണത്തിനു ശേഷം സ്കോർ 370 റൺസിൽ നില്‍ക്കെ ടിം സൗത്തിയെ ജഡേജയുടെ കൈയിലെത്തിച്ച് സിറാജ് കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ അജാസ് പട്ടേലിനെ (നാല്) കുൽദീപ് യാദവ് ബൗൾഡാക്കി. തുടർന്ന് വില്യം ഒറൂർക്കിനെ ഒരറ്റത്ത് നിർത്തി രചിൻ രവീന്ദ്ര കിവീസ് സ്കോർ 400 കടത്തി. തൊട്ടുപിന്നാലെ രചിനെ പുറത്താക്കി കുൽദീപ് കിവീസിന്റെ വിക്കറ്റ് വീഴ്ച പൂർത്തിയാക്കി.
ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവർ മൂന്നുവിക്കറ്റ് വീതവും മുഹമ്മദ് സിറാജ് രണ്ടുവിക്കറ്റും ജസ്പ്രീത് ബുംറ, രവിചന്ദ്ര അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിയായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 27 റൺസെന്ന നിലയിലാണ്.