അരിയില്‍ ഷുക്കൂര്‍ വധക്കേസ്; പി.ജയരാജന് അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി
Friday, October 18, 2024 12:18 PM IST
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ എല്ലാ പ്രതികളും കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരായി. കേസിലെ 34 പ്രതികളും ഗൂഢാലോചന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പി.ജയരാജനും ടി.വി.രാജേഷുമാണ് കോടതിയില്‍ ഹാജരായത്. ഇവരെ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കും.
ഗൂഢാലോചനയില്‍ പങ്കില്ലെന്ന് കാട്ടി ജയരാജനും രാജേഷും നല്കിയ വിടുതല്‍ ഹര്‍ജി കഴിഞ്ഞ മാസം കോടതി തള്ളിയിരുന്നു. കേസിലെ ഗൂഢാലോചനക്ക് ഇരുവർക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഴുവന്‍ പ്രതികളോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്. അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി.ജയരാജന്. ജയരാജനും രാജേഷും ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകം ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്.
വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.