അർധശതകവുമായി കോൺവേ; ഇന്ത്യൻ ബാറ്റർമാർ വീണ പിച്ചിൽ ലീഡുപിടിച്ച് കിവികൾ
Thursday, October 17, 2024 3:55 PM IST
ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ന്യൂസിലൻഡ് മികച്ച നിലയിൽ. ഇന്ത്യയെ 46 റണ്‍സിനു പുറത്താക്കിയ കിവികൾ നിലവിൽ ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെന്ന നിലയിലാണ്. നിലവിൽ അവർക്ക് 62 റൺസിന്റെ ലീഡുണ്ട്.
ഓപ്പണർ ഡെവൺ കോൺവേയുടെ തകർപ്പൻ ബാറ്റിംഗാണ് സന്ദർശകർക്ക് ലീഡ് സമ്മാനിച്ചത്. കോണ്‍വെ 78 പന്തില്‍ രണ്ട് സിക്സും ഒമ്പതു ഫോറും സഹിതം 66 റണ്‍സെടുത്തിട്ടുണ്ട്. ഒപ്പം വില്‍ യംഗ് (22) ആണ് ക്രീസിൽ. ക്യാപ്റ്റനും ഓപ്പണറുമായ ടോം ലാഥമിന്റെ (15) വിക്കറ്റാണ് നഷ്ടമായത്. കുൽദീപിനാണ് വിക്കറ്റ്.
നേരത്തെ, നാട്ടിലെ ഏറ്റവും മോശം ടോട്ടലിലാണ് ഇന്ത്യയുടെ ഒന്നാമിന്നിംഗ് അവസാനിച്ചത്. വിരാട് കോഹ്ലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ എന്നിവർ അക്കൗണ്ട് പോലും തുറക്കാനാകാതെ പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. യശസ്വി ജയ്സ്വാൾ (13), രോഹിത് ശർമ (രണ്ട്), കുൽദീപ് യാദവ് (രണ്ട്), മുഹമ്മദ് സിറാജ് (നാല്), ജസ്പ്രീത് ബുംറ എന്നിവരും നിരാശപ്പെടുത്തിയപ്പോൾ 20 റൺസെടുത്ത ഋഷഭ് പന്ത് ആണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
കിവീസിനായി 15 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയും 22 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൂർക്കും 12 റൺസ് വഴങ്ങി എട്ട് റൺസിന് ഒരു വിക്കറ്റെടുത്ത ടിം സൗത്തിയുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒമ്പതു റൺസെടുത്തപ്പോഴേക്കും ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. പിന്നാലെയെത്തിയ വിരാട് കോഹ്ലി ഒമ്പതു പന്തുകൾ പ്രതിരോധിച്ച ശേഷം പൂജ്യത്തിൽ മടങ്ങി. പിന്നാലെ ഒരു റൺസ് കൂട്ടിച്ചേർത്ത ഇന്ത്യയ്ക്ക് സർഫറാസ് ഖാന്റെ വിക്കറ്റും നഷ്ടമായി. മൂന്നിന് പത്ത് റൺസ് എന്ന നിലയിൽ മൂക്കുകുത്തിയ ഇന്ത്യയെ കരകയറ്റാൻ പിന്നീട് യശസ്വി ജയ്സ്വാൾ- ഋഷഭ് പന്ത് സഖ്യം കിണഞ്ഞു ശ്രമിച്ചു. ഇരുവരും 21 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ സ്കോർ 31 റൺസിൽ നില്‍ക്കെ ജയ്സ്വാളിനെ പുറത്താക്കി ഒറൂർക്ക് ഇന്ത്യയ്ക്ക് അടുത്ത പ്രഹരമേല്പിച്ചു. പിന്നാലെയെത്തിയ കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും തൊട്ടടുത്ത ഓവറുകളിൽ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ജഡേജ പുറത്തായതിനു തൊട്ടുപിന്നാലെ ഉച്ചഭക്ഷണത്തിനു പിരിയുകയും ചെയ്തു.
പിന്നാലെയെത്തിയ അശ്വിൻ ഉച്ചഭക്ഷണത്തിനു ശേഷമുള്ള ആദ്യപന്തിൽ തന്നെ ഗ്ലെൻ ഫിലിപ്സിനു പിടികൊടുത്ത് മടങ്ങി. സ്കോർ 39 റൺസിൽ നില്‍ക്കെ, പ്രതിരോധത്തിലൂന്നി പിടിച്ചുനിന്ന ഋഷഭ് പന്തിനെ പുറത്താക്കി ഹെന്റി വീണ്ടുമെത്തി. ഇതോടെ, ഇന്ത്യയുടെ നില പരുങ്ങലിലായി. ഒരു റൺ മാത്രമെടുത്ത ബുംറയെ ഒറൂർക്ക് പുറത്താക്കിയതോടെ ഒമ്പതിന് 40 റൺസെന്ന നിലയിലായി.
അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജും കുൽദീപ് യാദവും ചേർന്ന് പിടിച്ചുനില്ക്കാൻ ശ്രമം നടത്തിയെങ്കിലും ആറു റൺസ് കൂട്ടിച്ചേർക്കാനെ കഴിഞ്ഞുള്ളൂ. രണ്ടു റൺസെടുത്ത കുൽദീപിനെ പുറത്താക്കിയ മാറ്റ് ഹെൻറി അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി.