ആറിന് 34; നാലുപേർ പൂജ്യത്തിനു പുറത്ത്, ബംഗളൂരുവിൽ ദയനീയമായി തകർന്ന് ഇന്ത്യ
Thursday, October 17, 2024 12:29 PM IST
ബംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ തകർച്ച. ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലാണ് ആതിഥേയർ.
വിരാട് കോഹ്ലി, സർഫറാസ് ഖാൻ, കെ.എൽ. രാഹുൽ, രവീന്ദ്ര ജഡേജ എന്നിവർ അക്കൗണ്ട് പോലും തുറക്കാനാകാതെ പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. യശസ്വി ജയ്സ്വാൾ (13), രോഹിത് ശർമ (രണ്ട്) എന്നിവരും നിരാശപ്പെടുത്തിയപ്പോൾ 15 റൺസുമായി ക്രീസിലുള്ള ഋഷഭ് പന്തിൽ മാത്രമാണ് ഇന്ത്യൻ പ്രതീക്ഷ.
കിവീസിനായി 13 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ വില്യം ഒറൂർക്കും 12 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയും എട്ട് റൺസിന് ഒരു വിക്കറ്റെടുത്ത ടിം സൗത്തിയുമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഒമ്പതു റൺസെടുത്തപ്പോഴേക്കും ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. പിന്നാലെയെത്തിയ വിരാട് കോഹ്ലി ഒമ്പതു പന്തുകൾ പ്രതിരോധിച്ച ശേഷം പൂജ്യത്തിൽ മടങ്ങി. പിന്നാലെ ഒരു റൺസ് കൂട്ടിച്ചേർത്ത ഇന്ത്യയ്ക്ക് സർഫറാസ് ഖാന്റെ വിക്കറ്റും നഷ്ടമായി. മൂന്നിന് പത്ത് റൺസ് എന്ന നിലയിൽ മൂക്കുകുത്തിയ ഇന്ത്യയെ കരകയറ്റാൻ പിന്നീട് യശസ്വി ജയ്സ്വാൾ- ഋഷഭ് പന്ത് സഖ്യം കിണഞ്ഞു ശ്രമിച്ചു. ഇരുവരും 21 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ സ്കോർ 31 റൺസിൽ നില്ക്കെ ജയ്സ്വാളിനെ പുറത്താക്കി ഒറൂർക്ക് ഇന്ത്യയ്ക്ക് അടുത്ത പ്രഹരമേല്പിച്ചു. പിന്നാലെയെത്തിയ കെ.എൽ. രാഹുലും രവീന്ദ്ര ജഡേജയും തൊട്ടടുത്ത ഓവറുകളിൽ പുറത്തായതോടെ ഇന്ത്യ പ്രതിസന്ധിയിലായി. ജഡേജ പുറത്തായതിനു തൊട്ടുപിന്നാലെ ഉച്ചഭക്ഷണത്തിനു പിരിയുകയും ചെയ്തു.