നവീൻ ബാബു കണ്ണൂരിനോട് വിടപറഞ്ഞു; മൃതദേഹം കൊണ്ടുപോയത് പുലർച്ചെ
Wednesday, October 16, 2024 2:39 PM IST
കണ്ണൂർ: നാട്ടിലേക്കുള്ള സ്ഥലം മാറ്റത്തിൽ ഏറെ സന്തോഷിച്ചിരുന്ന എഡിഎം നവീൻ ബാബു ഒടുവിൽ നാട്ടിലേക്ക് മടങ്ങിയത് ചേതനയറ്റ ശരീരമായി. ചൊവ്വാഴ്ച രാവിലെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവീൻ ബാബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. പുലർച്ചെ 12.40 ഓടെയാണ് സ്വദേശമായ പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലേക്ക് കൊണ്ടുപോയത്.
ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, കാസർഗോഡ് ജില്ലാ കളക്ടർ കെ. ഇൻപശേഖരൻ, മുൻ എംഎൽഎമാരായ എം.വി.ജയരാജൻ, ടി.വി. രാജേഷ്, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, എഡിഎം ഇൻ ചാർജ് കെ.വി.ശ്രുതി, വിവിധ സർവീസ് സംഘടനാ നേതാക്കൾ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.
ജില്ലാ കളക്ടറും അസിസ്റ്റന്റ് കളക്ടറും കണ്ണൂരിലെ റവന്യുവകുപ്പ് ഉദ്യോഗസ്ഥ സംഘവും മൃതദേഹത്തെ അനുഗമിച്ചു. തിങ്കളാഴ്ച ജീവനക്കാർ നൽകിയ യാത്രയയപ്പ് വേളയിൽ നാട്ടിലേക്കുള്ള സ്ഥലം മാറ്റത്തിൽ ഏറെ സന്തോഷവാനായിരുന്നു നവീൻ ബാബുവെന്നും എന്നാൽ ക്ഷണിക്കാതെ കടന്നുവന്ന് ഗുരുതര ആരോപണം ഉന്നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വാക്കുകളാണ് അദ്ദേഹത്തെ തകർത്തതെന്നും സഹപ്രവർത്തകർ പറഞ്ഞു.
യാത്രയയപ്പ് വേളയിൽ കളക്ടറിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്പോൾ മാനസികമായ തകർന്ന നിലയിലിരുന്നു അദ്ദേഹം. യാത്രയപ്പിന് ശേഷം ഹാളിൽ നിന്ന് ഉപഹാരം കൊണ്ടുപോകുന്നതിന് പോലും താത്പര്യമില്ലാത്ത അവസ്ഥയിലായിരുന്നു. സഹപ്രവർത്തകർ ഉപഹാരം എഡിഎമ്മിന്റെ ചേംബറിൽ എത്തിച്ചെങ്കിലും ഓഫീസിൽ നിന്നിറങ്ങിയപ്പോൾ എടുത്തില്ല.
തുടർന്ന് നാട്ടിലേക്ക് പോകാനായി ഔദ്യോഗിക വാഹനത്തിൽ കയറിയ എഡിഎം മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുന്പ് വഴിയിൽ ഇറങ്ങി ഔദ്യോഗിക വാഹനം തിരിച്ചയയ്ക്കുകയായിരുന്നു.
അദ്ദേഹം നാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്നാണ് കരുതിയതെങ്കിലും രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് വിവരം ഇനിയും ഉൾക്കൊള്ളാനായിട്ടില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞു.