സ്വര്‍ണക്കടത്തും ഹവാല പണവും പിടിച്ചതിലുള്ള അസ്വാരസ്യം; അൻവറിനെതിരേ മുഖ്യമന്ത്രി
Monday, September 30, 2024 12:03 PM IST
തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയ്ക്കെതിരേ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്വര്‍ണക്കടത്ത്, ഹവാല പണം പിടിച്ചതിലുള്ള അസ്വാരസ്യമാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലെന്ന് മുഖ്യമന്ത്രി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പോലീസിന് ആർഎസ്എസ് നയങ്ങളാണെന്ന അൻവറിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മലപ്പുറം ജില്ലയില്‍ നിന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാന പോലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണവും ഹവാല പണവുമാണ്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഈ പണം കേരളത്തില്‍ എത്തുന്നത്.
സർക്കാരിന്റെ ഇത്തരം നടപടികളോടുള്ള പ്രതികരണമാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങൾ. അൻവറിന്റെ അവകാശവാദങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം എന്നും ആര്‍എസ്എസിനെയും മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിലയുറപ്പിച്ചതിന്റെ പേരില്‍ പല സഖാക്കൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ അനുപാതം ന്യൂനപക്ഷ സമുദായങ്ങളാണ്. ഏറെക്കാലമായി ഈ സമുദായങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു. എന്നാല്‍ നിലവിൽ ഇവർ എൽഡിഎഫിനെയാണ് പിന്തുണയ്ക്കുന്നത്.
ഇത് തെരഞ്ഞെടുപ്പില്‍ തങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് നന്നായി അറിയാവുന്ന യുഡിഎഫ് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. തങ്ങള്‍ ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തുന്നു എന്ന തരത്തിൽ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.