മകളുടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്
Sunday, September 22, 2024 11:08 AM IST
കൊല്ലം: പെണ്‍സുഹൃത്തിന്റെ അച്ഛന്റെ കുത്തേറ്റ് യുവാവ് മരിച്ച സംഭവം ദുരഭിമാനക്കൊലയല്ലെന്ന് പോലീസ്. ഇരവിപുരം നാൻസി വില്ലയിൽ അരുൺ കുമാറിനെ കൊലപ്പെടുത്തിയപ്പോൾ പ്രതി പ്രസാദ് മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മകളുമായുള്ള സൗഹാർദത്തിൽ നിന്ന് പിൻമാറണമെന്ന് പ്രതി അരുണിനോട് ആവശ്യപ്പെട്ടിരുന്നു. യുവാവ് പിൻമാറാതെ വന്നതോടെ പ്രതിക്ക് അരുണിനോട് പകയുണ്ടായി. തുടർന്ന് പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് ബന്ധുവീട്ടിലേക്ക് യുവാവിനെ വിളിച്ച് വരുത്തുകയായിരുന്നു.
തുടർന്നുണ്ടായ തർക്കത്തിനിടെ പ്രതി അരുണിനെ കുത്തുകയായിരുന്നു. ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് അരുണിന്റെ ജീവനെടുത്തതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശ്വാസകോശത്തിൽ രക്തം പടർന്നത് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
യുവാവ് കൊല്ലപ്പെട്ട സംഭവം ദുരഭിമാനക്കൊലയെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിരുന്നു. തുടർന്നാണ് വിശദീകരണവുമായി പോലീസ് എത്തിയത്.