ഡോ. വന്ദന കൊലക്കേസ്: വിചാരണയ്ക്ക് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്
Thursday, June 13, 2024 2:12 PM IST
കൊച്ചി: ഡോ. വന്ദനദാസ് കൊലപാതകക്കേസിൽ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്. പ്രതിക്ക് വെള്ളിയാഴ്ച കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് കോടതി തടഞ്ഞു.
വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്ത് പ്രതി സന്ദീപ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് ഡയറി ഹാജരാക്കാൻ പോലീസിന് നിർദേശം നല്‍കിയിട്ടുണ്ട്.
കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നല്കിയ ഹർജി കൊല്ലം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു.
കഴിഞ്ഞ വർഷം മേയ് പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോലീസുകാര്‍ വൈദ്യപരിശോധനയ്ക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രി എത്തിച്ച പ്രതി പൂയപ്പള്ളി സ്വദേശി സന്ദീപ് (42) ഡോ. വന്ദന ദാസ്(23) ഉള്‍പ്പെടെ അഞ്ചുപേരെ കുത്തുകയായിരുന്നു.
അക്രമത്തില്‍ കഴുത്തിനും നെഞ്ചിനും കുത്തേറ്റ വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട്, അന്വേഷണം ശാസ്ത്രീയമായി പൂര്‍ത്തീകരിച്ച് കേസില്‍ കുറ്റപത്രം നല്‍കിയിരുന്നു.
കൊല്ലം അസീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിനിയായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കൊല്ലം നെടുമ്പന യുപി സ്കൂൾ അധ്യാപകനായിരുന്ന പ്രതി സന്ദീപിനെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് അടിസ്ഥാനത്തില്‍ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്തിരുന്നു.