"ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം അനിവാര്യം'; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി പ്രതിപക്ഷ നേതാവ്
Saturday, May 25, 2024 8:13 PM IST
തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ 2016ലെ ഫേസ്ബുക്ക് പോസ്റ്റ് ഓർമിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2016 ൽ പിണറായി വിജയന് ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ മുഖ്യമന്ത്രിയെ ഒന്നുകൂടി ഓർമിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം ഈ പോസ്റ്റ് പങ്കിട്ടത്.
കൂടാതെ, ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നുവെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.
അതേസമയം, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്, എക്സൈസ് മന്ത്രി എം.ബി.രാജേഷ് എന്നിവര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന് ആരോപിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ബാർ കോഴയിലെ യഥാർഥ വസ്തുതകൾ പുറത്തുവരില്ല. ടൂറിസം മന്ത്രിയെ രക്ഷിക്കാനാണ് എക്സൈസ് മന്ത്രി നേരിട്ട് പരാതി നല്‍കിയത്. എക്സൈസ്, ടൂറിസം മന്ത്രിമാര്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു കോടി രൂപ കോഴ വാങ്ങിയെന്നാണ് നേരത്തേ കെ.എം.മാണിക്കെതിരേ ഉയര്‍ന്ന ആരോപണം. എന്നാല്‍ ബാറുടമകളില്‍നിന്ന് 25 കോടി രൂപ പിരിക്കാന്‍ ശ്രമം നടന്നെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാര്‍ അസോസിയേഷന് പിരിവ് നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.