ആക്രി കച്ചവടത്തിന്റ മറവിൽ 209 കോടിയുടെ വെട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
Friday, May 24, 2024 10:45 PM IST
തിരുവനന്തപുരം: ആക്രി കച്ചവടത്തിന്റ പേരിൽ നികുതിവെട്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. സന്ദീപ് സതി സുധ എന്നയാളാണ് പിടിയിലായത്. കേസിലെ മുഖ്യ കണ്ണികളിലൊരാളാണ് പിടിയിലായ ഇയാൾ.
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിലാണ് വൻ വെട്ടിപ്പ് കണ്ടെത്തിയത്. ആക്രി കച്ചവടത്തിന്റെയും സ്റ്റീൽ ഫർണിച്ചർ വില്പനയുടെയും പേരിൽ വ്യാജ ഇൻവോയ്സ് തയാറാക്കി വൻ തട്ടിപ്പു നടത്തിയതായാണു കണ്ടെത്തിയത്. 1170 കോടിയോളം രൂപയുടെ വ്യാജ ഇടപാടിലൂടെ 209 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണു കണ്ടെത്തൽ.
വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ നിർമിച്ച് അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണു റെയ്ഡ് നടന്നത്. വ്യാജ ഇൻവോയ്സ് നിർമിച്ച് ഇൻപുട്ട് ക്രെഡിറ്റ് ടാക്സ് വഴിയാണ് വൻതുക തട്ടിയതെന്നാണു വിവരം.
കോട്ടയം നട്ടാശേരിയിലെ ഒരു വീട്ടുകാരന്റെ പേരിൽ വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ നടത്തി ഇൻപുട്ട് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ഗൾഫിൽ ജോലിക്കായുള്ള പരസ്യത്തിൽ പറഞ്ഞ ഫോണ് നന്പറിൽ ബന്ധപ്പെട്ടപ്പോൾ ആധാർ നന്പർ അടക്കമുള്ള വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു.
ജോലിക്കുള്ള രജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി എന്നപേരിൽ ഫോണിൽ വന്ന ഒടിപി നന്പറും വാങ്ങിയാണ് മേൽവിലാസക്കാരൻ അറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ സംഘടിപ്പിച്ചത്.
ഇദ്ദേഹത്തിന്റെ ആധാർ രേഖകൾ ഉപയോഗിച്ച് അദ്ദേഹമറിയാതെ ബാങ്ക് അക്കൗണ്ട് എടുക്കുകയും ഇതുവഴി തട്ടിപ്പുകാർ കോടികളുടെ സാന്പത്തിക ഇടപാടുകൾ നടത്തുകയും ചെയ്തതായി ജിഎസ്ടി പരിശോധനയിൽ കണ്ടെത്തി. ചരക്കുസേവന നികുതി രജിസ്റ്റർ ചെയ്ത് നികുതി അടയ്ക്കുന്നവർക്ക് അസംസ്കൃത സാധനങ്ങൾ വാങ്ങുന്നതിനുള്ള തുക ഇൻപുട്ട് ക്രെഡിറ്റ് ടാക്സായി മടക്കി നൽകാനുള്ള ജിഎസ്ടി നിയമത്തിലെ വ്യവസ്ഥയാണു പ്രധാനമായും ദുരുപയോഗം ചെയ്തത്.
"ഓപ്പറേഷൻ പാംട്രീ’ എന്ന പേരിലാണ് റെയ്ഡ് നടന്നത്. 350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിൽ ഒരേസമയമായിരുന്നു പരിശോധന.