തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിനു മുകളിലുള്ള അതിശക്തമായ മഴയ്ക്കാണ് സാധ്യത. കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്നും പത്തനംതിട്ടയിൽ ഇന്നും ബുധനാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇവിടങ്ങളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്ന പക്ഷം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കാൻ തയാറാകണമെന്നും സംസ്ഥാന ദുരന്തനിവാരണ അഥോറ്റി അറിയിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാനിയന്ത്രണം തുടരും.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോരമേഖലയിലൂടെയുള്ള രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി അഭ്യർഥിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.