കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ വ്യാപക ക്രമക്കേട്; നടപടിക്കൊരുങ്ങി സഹകരണ വകുപ്പ്
Sunday, May 19, 2024 5:01 PM IST
തിരുവനന്തപുരം: കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനങ്ങളിൽ സഹകരണ വകുപ്പ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. ആറ് വർഷമായി ഓഡിറ്റിംഗ് നടന്നിട്ടില്ലെന്നത് ഉൾപ്പെടെ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
സാധനങ്ങൾ വിൽപ്പന നടത്തിയതിന്റെയും വാങ്ങിയതിന്റെയും കണക്കുകളിൽ കൺസ്യൂമർഫെഡിന് പറുപടിയില്ല. 2016 മുതൽ സ്ഥാപനത്തിൽ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
എല്ലാ കരാറുകളും അതാത് സ്ഥലങ്ങളിൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരിലാണ്. ബാധ്യത വന്നാലും ഉദ്യോഗസ്ഥര്‍ക്ക് തന്നെ ഉത്തരവാദിത്തം. ഉത്സവകാലങ്ങളിൽ സഹകരണ സംഘങ്ങൾ നടത്തുന്ന വിപണികളിലുടെ അനർഹർമായവർ സബ്സിഡി ആനൂകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി.
2018 ലെ ഫിനാൻസ് ആക്ട് പ്രകാരം മുദ്ര പത്രത്തിന്റെ മൂല്യം കരാർ തുകയുടെ 0.1 ശതമാനം ആയിരക്കണം. ഇത് മറികടന്ന് കരാര്‍ എഴുതിയത് മുഴുവൻ 200 രൂപ വിലവരുന്ന മുദ്രപത്രത്തിലാണ്. ലക്ഷങ്ങളുടെ ബാധ്യതയാണ് ഇത് വഴി മാത്രം ഉണ്ടായിട്ടുള്ളത്.
ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ വേഗത്തിൽ നടപടി സ്വീകരിക്കാനാണ് സഹകരണ സംഘം രജിസ്റ്റാർ, ഓഡിറ്റ് ഡയറക്ടർ, കൺസ്യൂമർ ഫെഡ് മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് സഹകരണ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം.