വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
Wednesday, April 24, 2024 3:24 PM IST
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി. പേപ്പര്‍ ബാലറ്റിലേക്കു തിരിച്ചുപോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകള്‍ തേടുകയാണു ചെയ്തതെന്നും കോടതി വ്യക്തമാക്കി.
വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച് സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കിയിരുന്നു. പോളിംഗിനു ശേഷം വോട്ടിംഗ് യന്ത്രവും കണ്ട്രോള് യൂണിറ്റും വിവിപാറ്റും മുദ്രവയ്ക്കും.
വോട്ടിംഗ് മെഷീനിന്റെ ബാലറ്റ് യൂണിറ്റ്, കണ്ട്രോള് യൂണിറ്റ്, വിവിപാറ്റ് എന്നീ മൂന്നിനും മൈക്രോ കണ്‍ട്രോളേഴ്സ് ഉണ്ട്. മൈക്രോ കണ്ട്രോള് പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്രമാണ്. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും സുപ്രീംകോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ലെന്നും ഭരണഘടനാ സ്ഥാപനത്തെ നിയന്ത്രിക്കാനില്ലെന്നും ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് പരാമര്‍ശിച്ചു. കേസില്‍ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.
വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം വിശദീകരിക്കാൻ ഇന്ന് ഹാജരാകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. വിവിപാറ്റിന്റെ പ്രവർത്തനം, സോഫറ്റ്വെയർ തുടങ്ങി സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണമെന്നാണ് കോടതി നിർദേശിച്ചത്.
മൈക്രോ കൺട്രോളർ കൺട്രോളിംഗ് യൂണിറ്റിലാണോ വിവി പാറ്റിലാണോ ഉള്ളത്? മൈക്രോ കൺട്രോളർ ഒറ്റത്തവണയാണോ പ്രോഗ്രാം ചെയ്യുന്നത്? ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ എത്ര? വോട്ടിംഗ് മെഷീൻ സീൽചെയ്തു സൂക്ഷിക്കുമ്പോൾ കൺട്രോൾ യൂണിറ്റും വിവി പാറ്റും സീൽ ചെയ്യുന്നുണ്ടോ? ഇലക്ടോണിക് വോട്ടിംഗ് മെഷീനിലെ ഡേറ്റ 45 ദിവസത്തിൽ കൂടുതൽ സൂക്ഷിക്കേണ്ടതുണ്ടോ? എന്നിവയാണ് കോടതി വ്യക്തത തേടിയ വിഷയങ്ങൾ. അതേസമയം, ഇലക്ട്രാണിക് വോട്ടിംഗ് യന്ത്രത്തിലെ സോഴ്സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസ് ആണ് ഹർജി നല്‍കിയത്. മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചത്. നിലവിൽ, ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിൽനിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്.