സിസ്റ്റര്‍ ജോസ്മരിയയുടെ കൊലപാതകം : പ്രതിയെ വെറുതെവിട്ടു
Tuesday, April 23, 2024 5:40 PM IST
കോട്ടയം: പിണ്ണാക്കനാട് മൈലാടി എസ്എച്ച് കോണ്‍വന്റിലെ സിസ്റ്റര്‍ ജോസ്മരിയായെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ടു. കാസര്‍ഗോഡ് മുന്നാട് മെഴുവത്തെട്ടുങ്കല്‍ സതീഷ് ബാബു(40)വിനെയാണ് കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതി വെറുതെവിട്ടത്.
2015 ഏപ്രില്‍ 17ന് പുലര്‍ച്ചെ 1.30 നാണ് കമ്പിവടികൊണ്ടുള്ള അടിയേറ്റ് സിസ്റ്റര്‍ ജോസ്മരിയ മരിച്ചത്. സതീഷ് ബാബു മോഷണത്തിനായി മഠത്തില്‍ കയറിയപ്പോള്‍ ശബ്ദംകേട്ട് സിസ്റ്റര്‍ ഉണര്‍ന്ന് ബഹളം വച്ചപ്പോള്‍ പ്രതി കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് സിസ്റ്ററിനെ കൊലപ്പെടുത്തി എന്നായിരുന്നു കേസ്.
പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സിസ്റ്റര്‍ ജോസ്മരിയായുടെ മരണവും കൊലപാതകമാണെന്ന് കണ്ടെത്തിയത്. സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് സതീഷ് ബാബു.
കേസില്‍ 22 സാക്ഷികളെ വിസ്തരിച്ചു. 22 പേരും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി നല്‍കിയത്. സതീഷ് ബാബു 24 കേസിലെ പ്രതിയായിരുന്നു.