നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗം; പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
Monday, April 22, 2024 4:28 PM IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വിവാദ പരാമശം ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രതികരിക്കാനില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയത്.
മോദി നടത്തിയ പ്രസംഗത്തിലെ മുസ്ലിം പരാമര്‍ശത്തില്‍ പ്രതിപക്ഷം നടപടിയാവശ്യം ശക്തമാക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കുന്നത്. പരാമര്‍ശത്തില്‍ മോദിക്കെതിരേ പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന് മറുപടി നല്‍കിയില്ല.
രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മോദി വിദ്വേഷ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്ലിംകള്ക്ക് വീതിച്ച് നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നും, അതിന് നിങ്ങള്‍ തയാറാണോ എന്നുമാണ് മോദി പ്രസംഗത്തിനിടെ ചോദിച്ചത്.
വിവാദ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗമാണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും കോണ്‍ഗ്രസ് ദേശീയധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ് ഇത്രത്തോളം താഴ്ത്തിയ ഒരാള്‍ ചരിത്രത്തില്‍ വേറെയില്ലെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രിയുടേത് വര്‍ഗീയവാദികളുടെ ഭാഷയാണ്, ഒരു വിഭാഗത്തിനെതിരേ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നും സിപിഎം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കുകയും മോദിക്കും ബിജെപിക്കും സര്‍വസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.